Sunday, January 13, 2008

കാല്‍സ്രായി നൊസ്റ്റാള്‍ജിയ


(ട്രൌസേഴ്സിനും പാന്റ്സിനും ഞങ്ങളുടെ നാട്ടില്‍ ഉപയോഗിച്ചു കേട്ടിരുന്ന പേരാണ് കാലസ്രായി എന്നത്. ഇപ്പോള്‍ ഉപയോഗത്തിലുണ്ടോ എന്നറിയീല്ല)


പ്രിഡിഗ്രിയ്ക്കു ചേര്‍ന്നപ്പോഴാണ് ഞാന്‍ ആദ്യമായി മുണ്ടുടുത്തത്. അതു വരെ ട്രൌസേഴ്സായിരുന്നു പ്രിയം. (രണ്ടു കാലിനും ഉറയുള്ളതുകൊണ്ട് ഈ പദം ബഹുവചനമാണത്രെ). രാവുണ്ണിക്കുട്ടി ഒരിയ്ക്കല്‍ മുട്ടിനു താഴെ വരെയുള്ള വലിയ ട്രൌസേഴ്സിട്ടു കോളേജില്‍ വന്നിരുന്നു. അവന്‍ കബഡി ടീമിലുണ്ടായിരുന്നതു കൊണ്ടായിരുന്നു അങ്ങനെ വന്നതെന്നു പിന്നെയറിഞ്ഞു.

ഡിഗ്രിയ്ക്കും മുണ്ടും ഷര്‍ട്ടുമായിരുന്നു എന്റെ വേഷം. ഞങ്ങളുടെ ക്ലാസ്സില്‍ സോഹനും അഹമ്മദു കുട്ടിയുമായിരുന്നു സ്ഥിരമായി പാന്റ്സിട്ടിരുന്നത്. എപ്പോഴൊക്കെയോ പാന്റിസിട്ട് അസ്വസ്തനായി യൂസഫ് വരുമ്പോള്‍ അവന്‍ സഫിയയുടെ മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ ഇരിയ്ക്കപ്പൊറുതി കാട്ടാറുണ്ട്.

വൈദ്യം പഠിയ്ക്കുമ്പോഴാണ് ഞാന്‍ പൂര്‍ണ്ണമായും പാന്റിലായത്.

ഇന്നാവട്ടെ വേഷവിധാനം അവിടുന്നൊക്കെ വിട്ടു! കഴുത്തില്‍ കെട്ടിയ കോണകം, ചിലപ്പോള്‍ കോട്ട്….!

സുജായിത്തരത്തിനു ഒരു കുറവും പാടില്ലെന്നതുതന്നെ കാരണം.

വര്‍ഗ്ഗീസ് മാസ്റ്ററിന്റെ മക്കളും എന്റെ മൂത്ത പെങ്ങളുടെ മകനും സ്കൂളിലേയ്ക്കു ബസ്സു കാത്തു നില്‍ക്കെ വടക്കെ അങ്ങാടിയില്‍ അയമുട്ടിക്ക രാവിലെത്തന്നെ കള്ളിന്റെ ലഹരിയിലായിരുന്നു. ക്ലിനിക്കിലേയ്ക്കു പോകുന്ന വഴിയ്ക്കു എന്നെ തട്ഞ്ഞു നിര്‍ത്തി മോട്ടോര്‍സൈക്കിളിന്റെ ഹന്‍ഡിലില്‍ പിടിച്ചു മാസ്റ്ററിന്റെ മകന്‍ എന്നോട് പരാതിപ്പെട്ടു.

ഞങ്ങളെ ചൂണ്ടിക്കാട്ടിയാണ് അയമുട്ടിക്ക ‘കഴുത്തില്‍ കോണകം കെട്ടികളെ എന്നു വിളിയ്ക്കുന്നത്‘…… നെക് ടൈ ഉപയോഗിച്ചതിനെക്കുറിച്ചായിരുന്നു പരാമര്‍ശം.

ആ പദപ്രയോഗമാണ് ഞാന്‍ ആദ്യം ഉപയോഗിച്ചത്.

അതില്‍ വല്ലാത്തൊരു നൊസ്റ്റാള്‍ജിയയുണ്ട്.

അയമുട്ടിക്കയോട് എനിയ്ക്കൊരു ആത്മ ബന്ധവുമുണ്ട്.

പന്റ്സിട്ടു പരിഷ്കരിച്ച കാലം.

വല്ലാതെ മുറുകിയതും, മുട്ടിനു താഴെ പടര്‍ന്നു പന്തലിച്ച ഹിപ്പി സ്റ്റൈലും, ബാഗി ടൈപ്പും എല്ലാം ഒന്നിനുപിറകെ ഒന്നായി വന്നുപോയി. വല്ലാതെ മുറുകിയത് അധികം നീണ്ടു നില്‍ക്കാഞ്ഞതു ഭാഗ്യം! കോളേജില്‍ നിന്നും വന്നാല്‍ അതു ഊരിയെടുക്കാന്‍ പെങ്ങളുടെ സഹായം വേണമായിരുന്നു. മലര്‍ന്നു കിടന്നു അവളെ കൂവി വിളിയ്ക്കും. അവളതിന്നറ്റം പിടിച്ചു വലിച്ചുവേണം ശരീരത്തില്‍നിന്നും അതൊന്നു വേര്‍പ്പെട്ടു കിട്ടാന്‍!

അതിലുമുണ്ടെനിയ്ക്കൊരു ഗൃഹാതുരത്വം?

കാലസ്രായി നൊസ്റ്റാള്‍ജിയ!

അതുപോലൊരു പാന്റ്സിട്ടു കോളേജില്‍ പോയ ദിവസം.

അതിവേഗത്തില്‍ പോയിരുന്ന ബസ് കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു ടെലെഫോണ്‍ കാലിലിടിച്ചത്രെ. ഞാനിരുന്നിരുന്ന ഭാഗമാണിടിച്ചത്. മുഖത്തുകൂടി എന്തോ ഒലിച്ചിറങ്ങുന്നതെ ഓര്‍മ്മയുള്ളു.

എപ്പോഴൊ ചെറുതായി ബോധം വന്നപ്പോള്‍ തിരൂര്‍ ഗവ. ആശുപത്രിയില്‍ ഞാന്‍ അയമുട്ടിക്കയുടെ മടിയില്‍ തലവെച്ചു കിടക്കുകയായിരുന്നു…

ആശുപത്രിയില്‍ എന്തിനോ വന്ന അദ്ദേഹം സ്വന്തക്കാരെത്തുന്നതു വരെ എന്റെ ശരീരം തഴുകി രക്ഷാകരത്തൃത്വം ഏറ്റെടുക്കുകയായിരുന്നു.

അപകടത്തെക്കുറിച്ചോര്‍ത്തും നൊസ്റ്റാള്‍ജിയ തന്നെ!

ഇപ്പോള്‍ ബര്‍മൂഡയാണ് പ്രശ്നം. വീട്ടില്‍ മുണ്ടുടുത്തു നടക്കുന്നതിനേക്കാള്‍ നല്ലത് ഈ സാധനം അണിയുന്നതാണ് എന്നു പലരും എന്നെ പറഞ്ഞു പ്രേരിപ്പിച്ചിട്ടുണ്ട്. അവരൊക്കെ ഔട്ടിങ്ങിനും അതണിഞ്ഞാണത്രെ പോകുന്നത്.

പ്രായ ഭേദമില്ലാതെ പുരുഷ വര്‍ഗ്ഗം ഒട്ടുമുക്കാലും അണിഞ്ഞു നടക്കുന്ന ഈ മുക്കാല്‍ ട്രൌസറിന് ഈ പേരിട്ടതാരാണാവോ?

It is the greatest modern mystery of our supposedly well understood world എന്ന നിരുക്തി അറ്റ്ലാന്റിക് സമുദ്രത്തിലെ ബര്‍മൂഡ, മിയാ‍മി, ഫ്ലോറിഡ, സാന്‍ ജാണ്, പ്യൊര്‍ട്ടോ റിക്കോ എന്നീ ഭാഗങ്ങളാല്‍ ചുറ്റ്പ്പെട്ട ബര്‍മൂഡ ട്രയാങ്കിളിനെപ്പറ്റിയാണ്.

മുട്ടിനു താഴെ വരെയുള്ള ഈ മുക്കാല്‍ ട്രൌസറിനു ഇങ്ങനെ ഒരു മിസ്റ്ററി കാണിക്കാന്‍ കഴിവുണ്ടോ? എന്തെങ്കിലും അപ്രത്യക്ഷമാക്കിയതു കൊണ്ട് മാത്രം ഈ നിര്‍വചനം ഇതിനു ചേരുമോ?

ഞാനേതായാലും ഇതുവരെ വാങ്ങിയിട്ടില്ല. ഇതിന്റെ ചെറിയ തരം ചെറുപ്പത്തിലേ ഉപയോഗിച്ചു പൂതി തീര്‍ന്നവനാണ് ഞാന്‍.

കാല്‍സ്രായി നൊസ്റ്റാള്‍ജിയ ബര്‍മൂഡ കാണുമ്പോള്‍ എന്നിലുദിച്ചു വരും.

തിരൂര്‍ കൈതവളപ്പ് ജി. എം. എല്‍. പി സ്കൂളില്‍ എന്റെ മൂത്ത പെങ്ങന്മാരുടെ കൂടെ പേരു ചേര്‍ക്കാതെ ഒന്നാം ക്ലാസ്സില്‍ ഞാനും പോയിരുന്നു. വള്ളി ട്രൌസേഴ്സും കുപ്പായവും സ്ലേറ്റും ചോക്കുപെന്‍സിലും മഷിത്തണ്ടും മതിയായിരുന്നു സ്കൂള്‍ കുട്ടി എന്ന ‘കെട’ കാട്ടാന്‍! കുഞ്ഞാങ്ങളയ്ക്കു കെട കൂടാന്‍ ചിലപ്പോള്‍ കുപ്പായം ‘ടക്കിന്‍‘ ചെയ്തു ട്രൌസേഴ്സിന്റെ വള്ളി പുറത്തുകൂടിയിട്ടാണു പെങ്ങന്മാര്‍ അണിയിച്ചൊരുക്കുക, ചില സിനിമകളില്‍ ശങ്കരാടി ചേട്ടന്‍ ധരിച്ചിരുന്നതു പോലെ.

‘ഫോമാക്കുക’ എന്ന അര്‍ത്ഥത്തില്‍ ഞങ്ങളുടെ നാട്ടില്‍ പ്രചാരത്തിലുള്ള പ്രയോഗമാണ് ‘കെട’ എന്നത്.

ക്ലാസ്സില്‍ എന്തൊ വികൃതി കാണിച്ചതിനു, നീലം മുക്കിയ വെള്ള മുണ്ടും കുപ്പാ‍യവുമണിഞ്ഞ കറുത്തു തടിച്ച മാഷ് ദ്വേഷ്യത്തോടെ എന്നെ അടുത്തേയ്ക്കു വിളിച്ചു. ട്രൌസേഴ്സിന്റെ അടിയിലൂടെ കയ്യിട്ടു ഒടിയില്‍ ഹലാക്കിന്റെ ഒരു പിച്ച് പിച്ചി! ‘നോസില്‍ പ്ലെയറുകൊണ്ടു പിടിച്ച പോലെ കുറേ നേരം കൈ അവിടെത്തന്നെ വെച്ചിരുന്നു.

പിന്നീടു ഞാന്‍ കൈതവളപ്പ് സ്കൂളില്‍ പോയിട്ടില്ല!

പിന്നെ രണ്ടാം ക്ലാസ്സില്‍ ബെട്ടത്തു പുതിയങ്ങാടി ജി.എം.യു. പി സ്കൂളില്‍ ചേര്‍ത്തു. ഒന്നാം ക്ലാസ്സ് കട്ടു കടത്തിയതാണെന്നു തൊന്നുന്നു!

ആദ്യത്തെ ക്ലാസ്സില്‍ത്തന്നെ, മുമ്പു മാഷ് പിച്ചിയതോര്‍ത്തിട്ടോ എന്തോ ഞാന്‍ കരഞ്ഞപ്പോള്‍ പിന്നീടെപ്പോഴും പ്രിയപ്പെട്ട ക്ലാസ് ടീച്ചര്‍ ‘ഇതാരപ്പാ പോക്കരാക്ക’ എന്നൊരു കമന്റ് പാസ്സാക്കി. ഞാനറിയാതെ ചിരിച്ചുപോയി….

ആ പേരെനിയ്ക്കു പരിചിതമായതിനാലായിരിയ്ക്കണം അങ്ങനെയൊരു ഭാവമാറ്റം പെട്ടെന്നുണ്ടായത്.

തറവാട്ടിലെ കൂട്ടുകുടുംബം വിട്ട് ഞങ്ങള്‍ തിരൂരിലെ പയ്യനങ്ങാടിയിലേയ്ക്കാണ് താമസം മാറിയത്. ചുറ്റു മതിലും പടിപ്പുരയുമുള്ള വീടിന്റെ മുറ്റത്തു ചുറ്റുഭാഗവും പിന്നീട് വെണ്ടയും, വഴുതിനങ്ങയും നട്ടു വളര്‍ത്തിയിരുന്നു. തൈ പിടിച്ചു താഴ്ത്തി ഇളയ വെണ്ടയ്ക്ക പകുതി കടിച്ചു വിടുന്നത് എന്റെ ഹോബിയായിരുന്നു! അതു കഴിഞ്ഞു പടിപ്പുരയില്‍ കാലും തൂക്കി റോഡിലേയ്ക്കു നോക്കിയിരിയ്ക്കും, അനിയന്‍ നഗ്നനായും ഞാന്‍ വള്ളിട്രൌസേഴ്സ് അണിഞ്ഞും.

റോഡ് പണി നടക്കുന്ന കാലമായതിനാല്‍ റോഡിന്നിരുവശവും ടാറിന്‍ വീപ്പകള്‍ കൂട്ടിയിട്ടിരുന്നു. അതില്‍ ചിലത് പൊട്ടി ടാര്‍ ഒഴുകിയൊലിച്ചിരുന്നു.

ചെറുതായി ഭ്രാന്തുള്ള പോക്കര്‍ റോഡിനു തെക്കും വടക്കും നടക്കുന്നുണ്ടായിരുന്നു. നാട്ടുകാര്‍ക്ക് അയാള്‍ പോക്കരാക്കയായിരുന്നു. കുട്ടികള്‍ക്കു അയാളെ പേടിയുമായിരുന്നു.

വടക്കോട്ടു പോയ അയാള്‍ തിരിച്ചു വരുമ്പോള്‍ മതില്‍ ചാരിച്ചാരി വന്നു ഞങ്ങളുടെ പടിപ്പുരയില്‍ കയറി! കയ്യിലുണ്ടായിരുന്ന ടാറിന്റെ ഒരു വലിയ ഉണ്ട അനിയന്റെ ‘ചുക്കുമണിയില്‍‘ വെച്ചു ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി!

അതിനു ശേഷം അവന്‍ നഗ്നനായി നടന്നിട്ടില്ല. വള്ളി ട്രൌസര്‍ അവനും പതിവാക്കി.

റോഡുപണിയെന്നു കേള്‍ക്കുമ്പോള്‍ എന്നിലൊരു പോക്കരാക്ക നൊസ്റ്റാള്‍ജിയ ഉടലെടുക്കാറുണ്ട്.

പിന്നെ ഞാന്‍ വിദ്യാര്‍ത്ഥിയായി വളര്‍ന്നുകൊണ്ടിരുന്ന കാലം.
വേലായുധന്റെ കൂടെ തിരൂര്‍ ചന്തയ്ക്കു പോകാന്‍ ഒരിയ്ക്കല്‍ വീട്ടില്‍ നിന്നും സമ്മതം കിട്ടി. അവന്‍ ഞങ്ങളുടെ സഹായിയായിരുന്നു.

ഞായറാഴ്ചയായിരുന്നു തിരൂരില്‍ ചന്ത. പുതിയങ്ങാടിയില്‍ നിന്നും തിരൂരിലേയ്ക്കു മൂന്നര കിലോമീറ്ററുണ്ട്. അവന്റെ കൂടെ നടന്നു പോകാനാണ് അനുമതി കിട്ടിയത്! തൃക്കണ്ടിയൂര്‍ അമ്പലത്തിന്റെ മുന്നിലൂടെ പോയാല്‍ മുക്കാല്‍ കിലോ മീറ്റര്‍ ലാഭിയ്ക്കാം.

മെയിന്‍ റോഡില്‍ കയറിയപ്പോള്‍ കാളവണ്ടി ചരക്കുമായി നിര നിരയായ് പോകുന്നതു കണ്ടു. ഏറ്റവും പിന്നിലെ വണ്ടിയുടെ പിന്‍ഭാഗത്തു പിടിച്ചു ഞാന്‍ നടക്കുമ്പോള്‍ വേലായുധന്‍ മറുഭാഗത്തു ബീഡിയും വലിച്ചു നടക്കുന്നുണ്ടായിരുന്നു.

പെട്ടന്നു കാളവണ്ടിയുടെ മുമ്പില്‍ നിന്നും കുടുകുടെ വെള്ളം ഒഴുകി റോഡില്‍ ജലരേഖയുണ്ടായിത്തുടങ്ങി. അതെന്താണെന്നു വേലായുധനോടു ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു. ‘കാള പാത്ത്വാ..’ എന്നു സംശയനിവാരണം.

വള്ളി ട്രൌസേഴ്സിന്റെ സൌകര്യം ഞാനൊരു നിമിഷംകൊണ്ടു തിരിച്ചറിഞ്ഞു. വണ്ണം കുറഞ്ഞ ഒരു ജലരേഖ ഞാനും തീര്‍ത്തു!

വേലായുധന്‍ ഇപ്പുറത്തേയ്ക്കു റോഡ് മുറിച്ചു കടക്കുമ്പോള്‍ വണ്ടിക്കാരന്‍ കാളയുടെ പുറത്തു ചാട്ടവാര്‍ വീശുകയായിരുന്നു, ഞാനൊരു കള്ളച്ചിരിയിലും.

ഞാന്‍ പിന്നെയും വലുതായി. പഠനം കഴിഞ്ഞു. കല്യാണം കഴിച്ചു. പ്രാക്ടീസ് ഷാര്‍ജയിലായി. ആദ്യം പറഞ്ഞ വേഷവിധാനത്തിലൊക്കെ എത്തിപ്പെട്ടു.


ഒരിയ്ക്കല്‍ നാട്ടില്‍ പോയപ്പോള്‍ എന്റെ ക്ലാസ് മേറ്റിന്റെ വീട് സന്ദര്‍ശിച്ചു. അവന്‍ സ്ഥലത്തില്ലായിരുന്നു. ഭാര്യ ജോലിസ്ഥലത്തും. അവന്റെ ഉമ്മയും ചെറിയ കുട്ടിയും വീട്ടിലുണ്ടായിരുന്നു. അവധിക്കാലത്തു അവന്റെ വീട്ടില്‍ ചെല്ലുമ്പോഴൊക്കെ ഉമ്മ എനിയ്ക്കു പശുവിനെ കറന്നു പാല്‍ ചൂടാക്കിത്തരുമായിരുന്നു.

അന്നും അവര്‍ക്ക് സല്‍ക്കരിയ്ക്കാന്‍ ധൃതിയായി. അവന്റെ മൂന്നു വയസ്സുള്ള കുട്ടി അവരുടെ ഒക്കത്തു അസ്വസ്ഥനായി രാവിലെ കയറിക്കൂടിയതണെന്നു പറഞ്ഞു. ഉമ്മ ജോലിയ്ക്കു പോകുന്നതിനുമുമ്പ് കുളിപ്പിച്ചു ഉടുപ്പുമാറി കുട്ടപ്പനാക്കിയതിനു ശേഷം കുട്ടി താഴെയിറങ്ങാന്‍ കൂട്ടാക്കാതെയിരിയ്ക്കയാണെന്നാണ് പരാതി.

പനിയുണ്ടൊയെന്നു ഞാന്‍ തൊട്ടു നോക്കി. രോഗ ലക്ഷണങ്ങളൊന്നും കണ്ടില്ല. മാഞ്ഞാളം കൊഞ്ചുകയാണെന്ന് അവരഭിപ്രായപ്പെട്ടു.

കിന്നാരം പറഞ്ഞു പറഞ്ഞു എന്റെ ഭാര്യ അവനെയെടുത്തു. സല്‍ക്കരിക്കാന്‍ സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തോടെ, ഞങ്ങളുടെ എതിര്‍പ്പുകളൊന്നും കൂട്ടാക്കാതെ ഉമ്മ അടുക്കളയിലേക്കോടി.

ചില തട്ടിപ്പ് വിദ്യകളൊക്കെ കാണിച്ചു ഞങ്ങള്‍ കുട്ടിയെ താഴെയിറക്കി.

എന്തൊരല്‍ഭുതം!

രണ്ടു കാലുകളുള്ള കുട്ടിയണിഞ്ഞ ട്രൌസേഴ്സിന്റെ ഒരു കാലുറ കാലി! ജോലിയ്ക്കു പോകുന്നതിനു മുമ്പു കുളിപ്പിച്ചു ധൃതിയില്‍ ടീച്ചര്‍ മോന്റെ രണ്ടു കാലും ഒരുറയിലാണ് കുത്തിത്തിരുകിയത്.

ഒരുറ മതിയായിരുന്നെങ്കില്‍ ഈ വസ്ത്രത്തിനു ട്രൌസര്‍ എന്നു ഏകവചനം മതിയായിരുന്നു.

അതൂരി രണ്ടു കാലും ഓരോ ഉറയിലിട്ടപ്പോള്‍ കുട്ടി ശരം വിട്ട പോലെ ഓടിപ്പോയി.

ചൂടുപാലും ബിസ്കറ്റും നാടന്‍ പഴവും കൊണ്ടു ഉമ്മ വന്നപ്പോള്‍ കുട്ടിയെ കാണാഞ്ഞു പരിഭ്രമിച്ചു. കാര്യം പറഞ്ഞപ്പോള്‍ അവര്‍ തള്ളവിരലും നടുവിരലും മോതിരവിരലും, പിന്നെ ചെറുവിരലും മടക്കി ചൂണ്ടുവിരല്‍ മാത്രം വലതു മൂക്കിനോടു ചേര്‍ത്തുവെച്ചു നിന്നു!

Lath







4 comments:

മൂര്‍ത്തി said...

രണ്ട് പോസ്റ്റുകളും വായിച്ചു..ഇനിയും എഴുതുക..

ഹാരിസ് said...

ലാളിത്യം

IVY said...

ഓര്‍മ്മയുടെ ഭാണ്ഡത്തില്‍ നിന്ന് പെറുക്കിയെടുക്കുന്ന നുറുങ്ങുകള്‍ താളഭംഗമില്ലാതെ ചേര്‍ത്തു വയ്ക്കാനുള്ള
സിദ്ധി അപാരം! അഭിനന്ദനങ്ങള്‍ !!

ശ്രീ said...

നല്ല വിവരണം... ശരിയ്ക്കും നൊസ്റ്റാള്‍‌ജിക്.

ആശംസകള്‍!

:)