Monday, February 25, 2008

ഗഗനയാനത്തിനൊരുങ്ങവെ...


നമുക്കും എന്താ ആയിക്കൂടെ
ചിറക്...
മോഹച്ചിറക് വിടര്‍ത്താന്‍, പക്ഷെ ഒരുമ്പെട്ടാല്‍
തല ഉടലിലാവരുതെ.....

Lath

Monday, February 18, 2008

പട്ടാണി ബഡായി

കുറെ ടാക്സികള്‍ക്കു കൈ കാട്ടി മടുത്തു നില്‍ക്കെയാണ് അയാള്‍ മുന്നില്‍ വന്നു നിര്‍ത്തിയത്. ഞാന്‍ കൈ പൊക്കുന്നതും താഴ്ത്തുന്നതുമൊക്കെ അയാള്‍ ദൂരെ നിന്നും കണ്ടിട്ടുണ്ടാവണം.

“ആയിയെ സാബ്”

ഡ്രൈവര്‍ സീറ്റില്‍ നിന്നും എത്തിവലിഞ്ഞു വാതില്‍ തുറന്നു തന്നു പട്ടാണി സ്വാഗതം ചെയ്തു.

ഒരു സ്റ്റാന്‍ഡേര്‍ഡ് പട്ടാണിയുടെ കാറില്‍ കയറാന്‍ കഴിഞ്ഞ സന്തോഷം എന്റെ മുഖത്തു നിഴലിക്കുന്നതു അയാള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നു തോന്നി.

പെട്ടെന്നു കാര്യങ്ങളൊക്കെ തകിടം മറിഞ്ഞു.

കാറോടിച്ചു കൊണ്ടിരിയ്ക്കെ അയാള്‍ ഇടതു കാല്‍ ഡാഷ് ബോര്‍ഡില്‍ കയറ്റിവെച്ചു, സ്റ്റിയറിങ്ങിന്റെ ഇടയിലൂടെ കൈകള്‍ തിരുകി ‘നിസ്വ്വാര്‍’ പൊതി കെട്ടഴിച്ചു. ചുണ്ടില്‍ തത്തിക്കളിച്ചിരുന്ന പസ്തു പാട്ട് ഉച്ചത്തില്‍ പാടിത്തുടങ്ങി.

സിറ്റി ടക്സിയിലെ ഡ്രൈവര്‍മാരുടെ സ്വഭാവത്തിനു മാര്‍ക്കിട്ട് അധികാരികളെ വിളിച്ചു പറയാനുള്ള ഫോണ്‍ നമ്പര്‍ ഇയാളുടെ കാറിന്റെ പിന്നിലും വലിയ അക്ഷരത്തില്‍ പതിച്ചിട്ടുണ്ട്!

ആരോടു പറയാന്‍. പട്ടാണി ടൈ കെട്ടിയാലും പട്ടാണിതന്നെ!

ഞാന്‍ സഹിച്ചിരുന്നു. എങ്ങിനെയെങ്കിലും വര്‍ക്ക്ഷോപ്പിലെത്തിച്ചാല്‍ കാറെടുത്തു വേഗം ജോലിയ്ക്കു പോകാമെന്നായിരുന്നു എന്റെ ചിന്ത.

“ആപ് ക്യാ സോച് രഹാഹെ”

നിസ്വ്വാര്‍ മോണയ്ക്കിടയില്‍ കുത്തിത്തിരുകി ഇടങ്കണ്ണിട്ടെന്നെ നോക്കി ഒരു ചോദ്യം. ഞാനൊന്നും മിണ്ടിയില്ല. സംസാരിയ്ക്കാന്‍ തുടങ്ങിയാല്‍ അയാളെന്റെ അണ്ടകടാഹം ഇളക്കും. പട്ടാണികളുടെ കാറില്‍ കയറിയപ്പോഴൊക്കെയുണ്ടായ മുന്‍ അനുഭവം അതായിരുന്നു.

“ആപ് ഖുശി നഹി ഹെ സാബ്...?”..ആക്സിലേറ്റര്‍ ഒന്നുകൂടിയമര്‍ത്തി അടുത്ത ചോദ്യം...

ഞാനൊന്നു പുഞ്ചിരിച്ചു കാണിച്ചു. ഭംഗിയില്ലാത്ത ചിരി കണ്ടെങ്കിലും സംസാരം നിര്‍ത്തിയെങ്കില്‍ എന്നു കരുതി.

“ദൂസരോം കൊ ഖുശി ദേനാ അച്ചാ ഹെ”....
സാംഗത്യം എനിയ്ക്കു തീരെ പിടികിട്ടാത്ത ഒരു സ്റ്റേറ്റ്മെന്റ്!

എന്റെ പുഞ്ചിരിയുടെ സ്റ്റൈല്‍ മാറ്റി മന്ദഹാസമാക്കി. രണ്ടും ഒന്നു തന്നെ. പാട്ടാണി വല്ല വ്യത്യാസവും കണ്ടു പുറം തിരിഞ്ഞിരുന്നാലോ എന്നു സന്തോഷിച്ചു.

കാറ് അയാള്‍ പെട്ടെന്നു പെട്രോള്‍ പമ്പിലേയ്ക്കു തിരിച്ചു.

“ആവോ സാബ്, ആവോ..പെട്രോള്‍ ഭരോ....”

ചില്ലു താഴ്ത്തി അപ്പുറത്തു നിന്നിരുന്ന ബംഗാളി ചെക്കനെ കൈ കാട്ടി വിളിച്ചു പറഞ്ഞു അയാള്‍ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.

ഓടി വന്നു പെട്രോള്‍ നിറക്കാന്‍ തുടങ്ങിയ ബംഗാളിയുടെ മുഖത്തും ചെറു പുഞ്ചിരി കണ്ടു.

“ദേഖോ ഇത്നാ ഖുശി ഹെ വോ...
ക്യോം? മാലൂം?
മെ ഉസ്കോ സാബ് ബുലായാ...ഇസ്ലിയെ..
ദൂസരോം കൊ ഖുശി ദേനാ അച്ചാ ഹെ... ന?”

സാബ് വിളി മൂപ്പരുടെ തുരുപ്പൂ ചീട്ടാണെന്നു എനിയ്ക്കു പിടികിട്ടി. എന്നെ സന്തോഷിപ്പിക്കാനും മൂപ്പര്‍ അതാണ് ആദ്യം ഉപയോഗിച്ചതെന്നു ധ്വനി!


അയാളില്‍ ഈശ്വരന്‍ ഒരു സ്പ്രിങ്ങ് കൂടി ഘടിപ്പിച്ചിട്ടുണ്ടോ എന്നു തോന്നി. അത്രയ്ക്കും അസ്വസ്ഥനായ തരത്തിലാണു അയാള്‍ സരസനാണെന്നു തോന്നിപ്പിയ്ക്കാന്‍ ഒരോന്നു കാട്ടിക്കൂട്ടിയത്.


പെട്രോള്‍ അടിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ബംഗാളിയ്ക്കു പണം എടുക്കാനുള്ള കാര്‍ഡ് കൊടുത്തു. അവനതുമായി അപ്പുറത്തുള്ള മെഷ്യനില്‍ പോയി സ്വീപ് ചെയ്യുമ്പോള്‍ പട്ടാണിയുടെ അടുത്ത ബഹളം!

യെ ക്യാ ഹെ...? പെട്രോള്‍ ഇധര്‍ ഹെ...
പൈസാ ഉധര്‍ ഹെ...
ബാത്ത് റൂം ബെഡ് റൂം മെ ഹെ...!


വിശാലമായ ഭൂതലത്തിലെ സൌകര്യം ആധുനിക യുഗത്തില്‍ കിടക്കമുറിയിലേയ്ക്കു മാറ്റിയതില്‍ പട്ടാണിയ്ക്കു വല്ലാത്ത കുണ്ഠിതമുണ്ടെന്നെനിയ്ക്കു തോന്നാതിരുന്നില്ല.


വീണ്ടും അയാളുടെ കൂടെ സഞ്ചാരം തുടര്‍ന്നു.


ഗ്യരേജിനടുത്തു നിര്‍ത്തിയപ്പോള്‍ അയാള്‍ക്കു കണ്‍ക്ലൂഡ് ചെയ്യാനുള്ളതു കൂടി കേള്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു.


“മേരാ സിര്‍ ബഹൂത് ഭാരി ലഗ്ത്താഹെ...”

ഇത്തവണ ഒരു സ്ങ്കടം പറച്ചിലായിരുന്നു.


“ശായദ് ടെന്‍ഷന്‍സെ ഹെ...” ഇറങ്ങുമ്പോഴെങ്കിലും എന്തെങ്കിലും ഉരിയാടണ്ടേ
എന്നു കരുതി പൈസ കൊടുത്തു കൊണ്ടു ഞാന്‍ സംശയം പറഞ്ഞു.


“സഹീ ഹെ....ആപ് സഹീ ബോലാ....
യെ ദുനിയാമെ ജൊ കുച് ഫ്രീ മില്‍ത്താ ഹെ
വോ ടെന്‍ഷന്‍ ഹെ...! ബാക്കി പൂരാ പൈസാ കാ ഊപ്പര്‍ ഹെ...
യെ ‘ടെന്‍ഷ്ന്‍ ഫ്രീ’ കണ്ട്രീ ഹെ....!


പട്ടാണിയുടെ തിരിച്ചറിവിനെ ബഹുമാനിച്ചു ഞാനയാളുടെ പഴയ കുതൂഹലങ്ങളൊക്കെ മാപ്പര്‍ഹിക്കുന്ന കണക്കിലെഴുതി.



Lath

Wednesday, February 13, 2008

മുത്തശ്ശിക്കഥ

മുത്തശ്ശിക്കഥ പറഞ്ഞുറക്കാം…
മുത്തം തന്നുണര്‍ത്താം ഞാന്‍…
മാലാഖമാരുടെ കഥ വേണോ
മഗ്ദലന മറിയത്തിന്‍ കഥ വേണോ…

മനസ്സില്‍ നിന്നു മായാത്ത വരികളും ഈണവും..

അശ്രു ബിന്ദുക്കളെന്തിനോ എന്റെ കണ്ണടയ്ക്കു പിന്നില്‍ നിന്നും ഉതിര്‍ന്നു വീണു. ബാല്യം നഷ്ടമായതില്‍, പിന്നെ ചങ്കിലൊരു കനം.

പെട്ടെന്ന് എത്തരുതെന്നു കരുതി കാറിന്റെ വേഗത കുറ്ച്ചു റേഡിയൊ ഒന്നുകൂടി ഉച്ചത്തിലാക്കി.

ആ നാദ തരംഗങ്ങളിലൂടെ ഞാനവിടെയെത്തി! എന്റെ ബാല്യത്തില്‍, വീണ്ടുമെന്നപോലെ!

ആദ്യം വാങ്ങിയ രണ്ട് ബാന്റ് ഫിലിപ്സ് ട്രാന്‍സിസ്റ്റര്‍ റേഡിയോക്കഭിമുഖമായി താഴെ കമഴ്ന്നു കിടന്നു രാത്രി ഏഴരയ്ക്കുള്ള ‘നിങ്ങളാവശ്യപ്പെട്ട ചലചിത്ര ഗാനങ്ങള്‍’ കേള്‍ക്കുന്നു.

നാല് പെങ്ങന്മാരുടെ ആദ്യത്തെ ആങ്ങള എന്ന പരിഗണന വേണ്ടുവോളം!

പാട്ടു കഴിഞ്ഞു, ആവി പറക്കുന്ന ചോറ് മൂത്ത പെങ്ങള്‍ വാരിത്തന്നു. ഫ്രിഡ്ജും മൈക്രൊവേവ് ഓവണും ഒന്നുമില്ലാത്ത കാലത്തെ ഫ്രഷ് ഫുഡ്. കോലായത്തിണ്ടില്‍ കാലും നീട്ടി വെറ്റിലക്കൂട്ട് പ്രതീക്ഷിച്ചിരിയ്ക്കുന്ന ഉമ്മാമയുടെ (ഉപ്പയുടെ ഉമ്മയെ വിളിച്ചിരുന്നത്) മടിയില്‍ പിന്നെ തലവെച്ചു കിടന്നു, തല തടവി ഉറക്കുന്നതും കാത്ത്.

പെണ്ണുങ്ങളുടെ ഹോബിയായ പേനെടുക്കല്‍ പ്രക്രിയയുടെ ഭാഗമായി അവര്‍ ചെന്നിയിലെ ചെറിയ മുടി വലിയ്ക്കുമ്പോഴുണ്ടാകുന്ന സുഖമുള്ള നോവില്‍ മേലാകെ കോരിത്തരിച്ചു ഞാനുറങ്ങാന്‍ തുടങ്ങി…

ഈ ചെക്കനിതാ ഉറങ്ങുന്നു….കൊണ്ടുപോയി കിടത്തിക്കോ…

ഞാനൊന്നു മുരണ്ടു, നിഷേധ ഭാവത്തില്‍…
കഥകളുടെ കെട്ടഴിക്കണമെന്നാണ് ആ‍ നിഷേധത്തിനര്‍ത്ഥം.
പല്ലില്ലാത്ത മോണയിലിട്ടു ചവയ്ക്കാനുള്ള മുറുക്കാന്‍ രണ്ടാമത്തെ പെങ്ങള്‍ കുത്തിക്കൊണ്ടു വന്നു …

അതവളുടെ ഡ്യൂട്ടി.

വെറ്റിലക്കൂട്ടിന്റെ ലഹരിയില്‍ കഥയുടെ കെട്ടുപൊട്ടി!

പണ്ട്, പണ്ടു പണ്ടു പണ്ട്…..

ഒരു ആന്റിക് മൂഡ് ക്രിയേറ്റു ചെയ്തു കൊണ്ടാണ് കഥ തുടങ്ങിയത്.

ഊം…..

ഉറങ്ങിയിട്ടില്ലെന്നറിയിയ്ക്കാന്‍ ഞാന്‍ ഇടയ്ക്കു മൂളണം!

പണ്ടു പണ്ട് ഒരു പൂച്ചമ്മാമയുണ്ടായിരുന്നു. അതിനെ ഒരു കാടന്‍ പൂച്ച കെട്ടി. തെങ്ങിന്മേല്‍ ഉയരത്തിലായി അപ്പുറത്തും ഇപ്പൊറത്തും തിരിച്ചു വെച്ചു കോളാമ്പി കെട്ടി നല്ല നല്ല പാട്ടൊക്കെ വെച്ചിരുന്നു കല്യാണത്തിന്.

ആ പാട്ട് ഇങ്ങോട്ടൊക്കെ കേക്ക്വായിരുന്നോ…

പിന്നെ…? ഉസാറായി!

കാസലൈറ്റും, മുട്ടുംവിളിയും ലങ്കി മറീണെ കില്ലയുമൊക്കെയുള്ള മാലയിട്ടാണ് പുത്യാപ്ല വന്നത്….

കുറച്ചു കാലം കഴിഞ്ഞു പൂച്ചമ്മാമയുടെ വയറ്റില്‍ കുട്ട്യേളുണ്ടായി..

അതെങ്ങനെ?

അങ്ങനെയങ്ങനെ ഉണ്ടായി…

കാടന്‍ പൂച്ച തന്നിഷ്ടക്കാരനായിരുന്നു. രാത്രി കറങ്ങും, പകലുറങ്ങും.

പൂച്ചമ്മാമ രാവിലെ എഴുന്നേറ്റു പാറപ്പുറത്തു പോയി കാലുകള്‍ നീട്ടി മേലൊക്കെ നക്കിത്തൊടച്ച് കെടക്കും…

അതെന്തിനാ..

പെറുമ്പോളേക്കും ഒരു വീടുണ്ടാക്കണതെങ്ങനെ എന്നാലോചിച്ചു കെടക്ക്വായിരിക്കും. കാടന്‍ പൂച്ച പോക്കിരിയായി നടക്ക്വല്ലേ?. പാവം പൂച്ചമ്മാമ വേണം എല്ലാത്തിനും.

ഒരീസം അങ്ങനെ കെടക്കുമ്പം ഒരു വെറ്റില കച്ചോടക്കാരന്‍ അതിലേ പോകുന്നുണ്ടായിരുന്നു.

വെറ്റില വേണോ……..വെറ്റില…..?

വാ….വാ…വാ… പൂച്ചമ്മാമ അയാളെ വിളിച്ചു.

എന്താ പൂച്ചമ്മാമേ ഇങ്ങനെ കെടക്ക്ണേ…?

ഞാന്‍ ഇളവെയിലും കൊണ്ടു, ഇളം പുളിങ്ങേം തിന്നു ഇളം കുഞ്ഞുങ്ങളെ പള്ളേലായി ഇങ്ങനെ കെടക്ക്വാ…..

പൂച്ചമ്മാമക്കെന്താ വേണ്ടേ…?

കൊറച്ചു വെറ്റില തരോ….

അയാള്‍ കുറേ വെറ്റില കൊടുത്തു…പൂച്ചമ്മാമ അതു പാത്തു വെച്ചു.

അതെന്താ തിന്നാഞ്ഞ്…?

അതൊരാവശ്യത്തിനു വെച്ചതാ…

പിറ്റേന്നും രാവിലെ പൂച്ചമ്മാമ അവിടെ വന്നു കിടന്നു.

അടക്ക വേണോ…അടക്ക അടക്ക….
അന്നൊരു അടക്കാ കച്ചോടക്കാരനായിരുന്നു അതുവഴി പോയിരുന്നത്.

വാ….വാ…വാ… പൂച്ചമ്മാമ അയാളെയും വിളിച്ചുവരുത്തി.

എന്താ പൂച്ചമ്മാമേ ഇങ്ങനെ കെടക്ക്ണേ…?

ഞാന്‍ ഇളവെയിലും കൊണ്ടു, ഇളം പുളിങ്ങേം തിന്നു ഇളം കുഞ്ഞുങ്ങളെ പള്ളേലായി ഇങ്ങനെ കെടക്ക്വാ…..

പൂച്ചമ്മാമക്കെന്താ വേണ്ടേ…?

കൊറച്ചു അടക്ക തരോ…

അയാള്‍ കുറേ അടക്ക കൊടുത്തു…പൂച്ചമ്മാമ അതും പാത്തു വെച്ചു.

അതും എന്താ തിന്നാഞ്ഞ്…?

അതുമൊരാവശ്യത്തിനു വെച്ചതാ…..പിന്നെ കഥേല് ചോദ്യല്യ ട്ടോ…

ഊം…..
ആകാംക്ഷകൊണ്ട് എന്റെയുറക്കം പോയി.

അടുത്ത ദിവസം രാവിലേയും പൂച്ചമ്മാമ പാറപ്പുറത്തു കിടക്കുമ്പോള്‍ ഒരു പുകയില കച്ചോടക്കാരനായിരുന്നു പോയിരുന്നത്.

പുകയില വേണോ പുകയില……അയാള്‍ വിളിച്ചു കൂവിയിരുന്നു.

വാ….വാ…വാ… പൂച്ചമ്മാമ അയാളെയും വിളിച്ചുവരുത്തി.

എന്താ പൂച്ചമ്മാമേ ഇങ്ങനെ കെടക്ക്ണേ…?

ഞാന്‍ ഇളവെയിലും കൊണ്ടു, ഇളം പുളിങ്ങേം തിന്നു ഇളം കുഞ്ഞുങ്ങളെ പള്ളേലായി ഇങ്ങനെ കെടക്ക്വാ…..

പൂച്ചമ്മാമക്കെന്താ വേണ്ടേ…?

കൊറച്ചു പുകയില തരോ…

അയാള്‍ കുറേ പുകയില കൊടുത്തു…പൂച്ചമ്മാമ അതും പാത്തു വെച്ചു.

പിറ്റേ ദിവസം പോയിരുന്നതു ഒരു ചുണ്ണാമ്പ് കച്ചോടക്കാരനായിരുന്നു, ചുണ്ണമ്പു വേണോ ചുണ്ണാമ്പ് എന്നു ചോദിച്ചുകൊണ്ട്.

വാ….വാ…വാ… പൂച്ചമ്മാമ അയാളെയും വിളിച്ചുവരുത്തി.

എന്താ പൂച്ചമ്മാമേ ഇങ്ങനെ കെടക്ക്ണേ…?

ഞാന്‍ ഇളവെയിലും കൊണ്ടു, ഇളം പുളിങ്ങേം തിന്നു ഇളം കുഞ്ഞുങ്ങളെ പള്ളേലായി ഇങ്ങനെ കെടക്ക്വാ…..

പൂച്ചമ്മാമക്കെന്താ വേണ്ടേ…?

കൊറച്ചു ചുണ്ണാമ്പ് തരോ…

അയാള്‍ കുറേ ചുണ്ണാമ്പ് കൊടുത്തു…പൂച്ചമ്മാമ അതും പാത്തു വെച്ചു.

ഈ പൂച്ചമ്മാമയ്ക്ക് എല്ലാവരും എല്ലാം വെറുതെ കൊടുത്തതാ?

ങ്ആ… പാവം പള്ളേലുള്ള പൂച്ചമ്മാമയെ എല്ലാരും സഹായിച്ചു.

അടുത്ത ദിവസം അതിരാവിലെ എണീറ്റു പൂച്ചമ്മാമ അടക്കകൊണ്ട് തറകെട്ടി, പിന്നെ അടക്കാക്കഷണം അടുക്കിവെച്ചു ചുമരും ഉണ്ടാക്കി. അതിന്റെ മേലെ നീണ്ട പുകയിലത്തണ്ടുകള്‍ ഉത്തരവും വിട്ടവുമൊക്കെ പോലെ വെച്ചു. വെറ്റിലകൊണ്ടു മേലെ വിരിച്ചു. അവിടുന്നും ഇവിടുന്നും കുറേ മണ്ണു മാന്തി വെള്ളം കൂട്ടിക്കുഴച്ചു ചുമരു തേച്ചു. കുറച്ചു ദിവസം കഴിഞ്ഞു ചുമരുണങ്ങിയപ്പോള്‍ ചുണ്ണാമ്പു കലക്കി വെള്ള പൂശി. അങ്ങനെ പാറപ്പുറത്ത് പൂച്ചമ്മാമയുടെ സ്വന്തം വീടുണ്ടായി.

ഒരു ദിവസം പൂച്ചമ്മാമ ആ വീട്ടില്‍ പെറ്റു. ഒറ്റ പേറില്‍ ആറു വെളുത്ത കുട്ടികള്‍. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപ്പിടിച്ചു ഒറങ്ങുമ്പോള്‍ കുറു കുറു, കുറു കുറു ഒച്ചയുണ്ടാകുന്ന്തു നാളെരാവിലെ പോയി നോക്ക്യാ കേക്കാം…

ഈ ചെക്കനിതാ ഉറങ്ങുന്നു….കൊണ്ടുപോയി കിടത്തിക്കോ…കഥ പറഞ്ഞു
എന്റെ തൊള്ള കടഞ്ഞു….

കട്ടിലിലേയ്ക്കെടുത്തു മാറ്റാന്‍ ഉമ്മയോ പെങ്ങന്മാരൊ വരും.

പോത്തു പോലത്തെ ചെക്കനെ ഇങ്ങനെ എടുത്തു പൊന്തിയ്ക്കണോ…വിളിച്ചു നടത്തിച്ചൂടേ……..

പാതിമയക്കത്തില്‍ അവരുടെ തോളില്‍ ചായുമ്പോള്‍ ഞാന്‍ അതും കേട്ടിരുന്നു.........

പിന്നില്‍ നിന്നും ഒരറബി ഹോണടിച്ചുണര്‍ത്തിയപ്പോഴാണ്
ഞാന്‍ സ്പീഡ് ട്രാക്കിലൂടെ വളരെ മെല്ലെയാണ് പോകുന്നത് എന്ന വെളിവുണ്ടായത്.

Lath

Monday, February 4, 2008

കാര്‍ശ്യം


കാര്‍ശ്യമേവ വരം സ്ഥൌല്യം

ന ഹി സ്ഥൂലസ്യ ഭേഷജം!


(മെലിഞ്ഞിരിയ്ക്കുന്നതാണ് ശ്രേഷ്ഠം, തടിച്ചവര്‍ക്കു മരുന്നില്ല)

എന്നതൊക്കെ ശരി തന്നെ.

തടി കുറക്കുവാന്‍ എന്തെല്ലാം കിട്ടാനുണ്ട് മാര്‍ക്കറ്റില്‍!

അതെല്ലാം കഴിച്ചു തടി കുറഞ്ഞവര്‍ കൈ പൊക്കുക,

പൊക്കുമ്പോള്‍ വെറുതെ ഒന്നു ചുറ്റുപാടും നോക്കുക, അധികമാരും പൊക്കിയിട്ടില്ലെങ്കില്‍ വേഗം താഴ്ത്തുക. എന്നിട്ട് കുറച്ചു മജ്ജയും മാംസവുമൊക്കെ എനിയ്ക്കു തന്നു സഹായിക്കുക.

തടിയ്ക്കാന്‍ എനിയ്ക്കു വല്ലാത്ത പൂതിയാണ്. വളരെ ചെറുപ്പത്തിലേ കൊണ്ടു വന്നതാണ് എന്നെ. ദുബായിലുള്ള ഒട്ടുമിക്കവരും തടിച്ചു കൊഴുത്തവരാണ്. കെന്റുക്കിയും, മാക്ഡൊണാള്‍ഡ്സും, സോസേജും, പിസയും, പെപ്സിയും, കോളയും തിന്നും കുടിച്ചും ചെറിയ പെണ്‍കുട്ടികള്‍ പോലും പുഷ്പിണികളാകുന്നു.

എന്റെ സ്ഥിതി കൃശത തന്നെ. വിസ റദ്ദാക്കി കിട്ടിയാല്‍ നാട്ടില്‍ പോകാമായിരുന്നു.
Lath