Sunday, January 27, 2008

ജി ലനാക്കോ യമിസി






(ഈ ലേഖനം വായിച്ചു തുടങ്ങുന്നതിനു മുമ്പ് ഞാന്‍ കുങ്കുമപ്പൂവിനെ പരിചയപ്പെടുത്തട്ടെ.


Botanical name: Crocus Sativus. Family: Iridaceae.


നമുക്ക് കിട്ടുന്നത്: പൂവിന്റെ കേസരം



Medicinal qualities: Anti carcinogenic, Antimutagenic, Immunomodulations, Reduce Blood pressure, Stimulate respiration, Sedative, Inhibition of human platelet aggregation, Pain reducer, Antispasmodic, Aphrodisiac, Appetizer, Emmenegogue (Stimulate menstruration) and Expectorant.

The Crocins and Carotenes conatined in Saffron is used in dying cotton and wool fabrics.)

ദുബായ് വാണിജ്യോത്സവത്തോടനുബന്ധിച്ചുള്ള കരിമരുന്നു പൊട്ടുന്നതു കാണാന്‍ ഞങ്ങളന്നു രണ്ടു തവണ ഫ്ലോട്ടിങ്ങ് ബ്രിഡ്ജിലൂടെ കറങ്ങി. തണുപ്പില്‍ പുറത്തിറങ്ങാതെ കാറിലിരുന്നു തന്നെ ആകാശത്തു പൊട്ടുന്നതു കാണാമെന്ന സാമര്‍ത്ഥ്യം കാണിച്ചതാണ്.

ഫലമുണ്ടായില്ല. നേരത്തെ പൊട്ടിക്കഴിഞ്ഞെന്നറിഞ്ഞപ്പോള്‍ ചമ്മി. പിന്നെ അബ്രക്കരികെയുള്ള കൂടാരങ്ങള്‍ സന്ദര്‍ശിച്ചു. അവിടെ ബദുക്കളുടെയും പല നാട്ടുകാരുടെയും നൃത്തവും കലാപ്രകടനങ്ങളും അരങ്ങേറിയിരുന്നു.

ഇടതടവില്ലാത്ത താളമുറുക്കത്തിനോത്തു ഒരു സ്റ്റേജില്‍ തലയും നെഞ്ചും നിതംബവും കുലുക്കി കെനിയക്കാര്‍ നൃത്തം ചെയ്യുന്നതു കണാന്‍ കുറേ പേര്‍ കൂടിയിരുന്നു.

താളത്തിനോത്തു ചെറുതായി ചുവടുവെച്ചു ആവേശത്തോടെ സ്റ്റേജിന്റെ മുമ്പിലേയ്ക്കു കുതിച്ച എന്നെ ഒരു പോലീസുകാരന്‍ തടഞ്ഞു. പിന്നെ സകുടുംബമാണെന്നറിഞ്ഞപ്പോള്‍ കടത്തിവിട്ടു. കുറെയേറേ ആസ്വദിച്ച ശേഷം ഞങ്ങള്‍ മറ്റു കൂടാരത്തിലെയ്ക്കു നീങ്ങി.

ഒരു തായിലാന്റ് മാങ്ങ കഴിച്ചു തിരിച്ചു വന്നപ്പോള്‍ കെനിയക്കാരെ തട്ടിമാറ്റി ബദുക്കള്‍ സ്റ്റേജ് കയ്യടക്കുന്ന തിരക്കിലായിരുന്നു. അതുവരെ അവര്‍ താഴെ നിന്നായിരുന്നു കളിച്ചിരുന്നത്.

സ്റ്റേജില്‍ നിന്നിറങ്ങിയ കറുമ്പന്മാരുടെ കൂടെ ഞാനും നടന്നു. ഒരു കറുമ്പനേയും കറുമ്പിയേയും നിര്‍ത്തി ഫോട്ടോ എടുത്തു. അവര്‍ക്ക് ശ്ശ് പിടിച്ചു.

തലയില്‍ കൊട്ട കമഴ്ത്തി മുന്നില്‍ പോകുന്ന കറുമ്പിയെ ക്ലിക്കു ചെയ്യാന്‍ ഞാന്‍ എന്റെ പൊണ്ടാട്ടിയുടെ സമ്മതം വാങ്ങി വേഗത്തില്‍ നടന്നു അവളുടെ മുമ്പിലെത്തി, കാമറ കാട്ടി ആംഗ്യ ഭാഷയില്‍ ഫോട്ടോ എടുക്കാന്‍ അനുമതി ചോദിച്ചു. മുല്ലപ്പൂ നിറമുള്ള പല്ലുകാട്ടി ചിരിച്ചു കൊണ്ടു അവളുടനെ പോസു ചെയ്തു!

“നാനിജി ലനാക്കോ?” (എന്താ പേര്‍?)
വളരെ കുറച്ചു മാത്രം അറിയാവുന്ന സുഹൈലി ഭാഷയില്‍ ഞാന്‍ ഷൈന്‍ ചെയ്യാന്‍ ശ്രമിച്ചു നോക്കിയതാണ്. അതു ഫലിച്ചു. വെടിമരുന്നു പൊട്ടുന്നത് കാണാന്‍ കഴിയാത്ത നിരാശ ഇവിടെ തീര്‍ന്നു.

“ജി ലനാക്കോ യമിസി” (എന്റെ പേര്‍ യമിസിയെന്നാണ്)
അല്‍ഭുതത്തോടെ അവള്‍ മറുപടി പറഞ്ഞു.

“ഉജാംബോ”? (സുഖമാണോ)
“ഷിജാംബോ” (സുഖമാണ്) എന്നവള്‍ ആനന്ദത്തോടെ പ്രതികരിച്ചപ്പോഴേയ്ക്കും അവരുടെ പക്കമേളക്കാര്‍ ഉപകരണങ്ങള്‍ താങ്ങി അടുത്തെത്തിയിരുന്നു.

യമിസി സുന്ദരിയാണ്, എണ്ണക്കൊഴുപ്പുള്ള കറുപ്പഴക്!

അവളെ കണ്ടു കുങ്കുമപ്പൂ പോലും നാണിച്ചെന്നു ദുബായില്‍ സര്‍വ്വത്ര കാണുന്ന പൂക്കള്‍ക്കിടയില്‍ സംസാരം. പൂമ്പാറ്റയുണ്ടല്ലോ അവരുടെയിടയില്‍ പരദൂഷണം പരത്താന്‍!

‘എത്ര പള്ളേലുള്ള പെണ്ണുങ്ങള്‍ പാലില്‍ കലക്ക്ക്കി കുടിച്ചിട്ടുണ്ട് കുങ്കുമപ്പൂ, വെളുത്ത കുട്ടിയെ പെറാന്‍!
എന്നിട്ടോ…..ഒടേതമ്പുരാന്‍ തരുന്ന നിറം! അല്ലാന്നു പറയാ‍ന്‍ പറ്റ്വോ..? യമിസിയെ കണ്ടോ?...എന്താ കറുപ്പ്! എന്നിട്ടെന്താ പോരായ്ക?...’

നാട്ടിലും കാട്ടിലും ഈ സംസാരം പരന്നത് ദുബായില്‍ വെച്ചു പിടിപ്പിച്ച പൂക്കളില്‍ നിന്നാണെന്നു ജെന്നി ഫ്ലവേഴ്സിന്റെ ബൊക്കയിലെ ഒരോര്‍ക്കിഡ് പൂവാണ് പറഞ്ഞത്.

മലയാളക്കരയില്‍ പിന്നെ അതങ്ങു പരന്നു….മല്ലൂസ്, പൂക്കളായാലും പരദൂഷണം നന്നായി കാതോര്‍ക്കുമല്ലോ!

പനനീര്‍പ്പൂവിന്റെ നെഞ്ചിലിരുന്നുകൊണ്ട് ഒരു തണുത്ത വെളുപ്പാന്‍ നേരത്തു കുങ്കുമപ്പൂവിന്റെ പൂമ്പൊടിയുമായ് വന്ന കരിവണ്ട്, നിറത്തിലെ സാമ്യം കൊണ്ടായിരിക്കാം യമിസിയുടെ ഭാഗത്തായിരുന്നു.

“ഞാനും ഈ ബീജം കുറെ പേറി നടന്നതാ. എന്റെ കാലിന്റെ ഒരറ്റം പോലും ഇതുവരെ നിറം മാറിയിട്ടില്ല, കരിങ്കറുപ്പ് തന്നെ. ഈ മനുജന്മാര്‍ക്കിതെന്തുപറ്റി?

ഗുണം കിട്ട്യേതെന്താന്നു വെച്ചാല്‍, കുങ്കുമപ്പൂവിന്റെ തേനു കുടിച്ചപ്പോള്‍ ഇത്തിരി ദഹനം കിട്ടുന്നുണ്ട്! അത്രെന്നെ!

പക്ഷെ, കാസര്‍ക്കോട്ടുകാരന്‍ ഒരു ഇച്ച നന്നായി പണം കൊയ്തൂന്നു കേള്‍ക്കുന്നു. പുള്ളിക്കാരന്‍ എം.ബി.എ (മോശമല്ലാത്ത ബിസിനസ്സ് അറിയുന്നവന്‍) ആണെന്നാണ് കേള്‍വി.

നാട്ടില്‍ രാഷ്ട്രീയക്കാര്‍ പുലഭ്യം വിളിച്ചു പറയാന്‍ കെട്ടുന്ന പന്തലില്‍ തോരണം ചാര്‍ത്തുന്ന കുങ്കുമനിറമുള്ള കടലാസ് ചെറുതായി അരിഞ്ഞു ഇത്തിരി കുങ്കുമപ്പൂവും ചേര്‍ത്തു ‘മെയ്ഡ് ഇന്‍ സ്പെയിന്‍’ ആക്കിയ ചെപ്പു മാര്‍ക്കറ്റില്‍ കിട്ടും. കല്യാണം കഴിഞ്ഞു ഭാര്യയെ നാട്ടിലാക്കി വരുന്ന കണവന്മാര്‍ അവള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞയുടനെ ഈ കുങ്കുമ ചെപ്പു കൊടുത്തയക്കുന്നു. കുങ്കുമ നിറമുള്ള വെളുത്ത(?) കുട്ടിയെ പെറാന്‍!

എന്നിട്ടെന്താവുന്നു?.. കുട്ടി പടച്ചോന്‍ ബ്രഷ് വീശിയ നിറത്തില്‍ തന്നെ പുറത്തു വരുന്നു. ഗുണം കിട്ടുന്നതെന്താന്നു വെച്ചാല്‍ കുട്ടി വലുതായല്‍ നല്ല പുലഭ്യം പറയുന്ന രാഷ്ട്രീയക്കാരനാകും...

യമിസിയുടെ നിറം പോരെ ഭംഗിയ്ക്ക്? അതുപോലൊന്നു ചിരിച്ചു ഫലിപ്പിക്കാന്‍ വെള്ളക്കാര്‍ക്കു പറ്റ്വോ..?

എന്റെ കുട്ട്യോള്‍ക്കും യമിസിയുടെ ചന്താ…” കരിവണ്ടിനു ആദ്യമായി പേഴ്സണാലിറ്റി തോന്നിത്തുടങ്ങി.

പിന്നെ ഈ കഥ പറഞ്ഞു പരത്താന്‍ കരിവണ്ട് അടുത്ത പൂവിന്റെ നെഞ്ചിലേക്കു മാറിയിരുന്നു.

വണ്ടിന്റെ കയ്യിലിരുപ്പറിഞ്ഞാല്‍ സുന്ദരിയായ യമിസി ആരും കേള്‍ക്കാതെ പറയും..

‘രാണ്ടാവ ന്‍മോ’ (വണ്ടാരാ മോന്‍?) എന്ന്!

എന്റെ സുഹൈലി ഭാഷാഞ്ജാനം തീര്‍ന്നതു കൊണ്ടു
യമിസിയുടെ ആത്മഗതം ഞാന്‍ മലയാളം തിരുച്ചെഴുതിയതാണ്. ക്ഷമിയ്ക്കുക.


Lath

Tuesday, January 22, 2008

മിസ്സിന്റെ റിങ്ങ്ടോണ്‍

ഹായ്! മിസ് മൊബൈല്‍സ്........

അവരെത്ര പേരാണെന്നോ!
പേരു കേള്‍ക്കുമ്പോള്‍ വിവിധ സമൂഹക്കാരാണെന്നു തോന്നുന്നില്ലേ..?

നോക്കിയ, മോട്ടോറോള (മലയാളി മുസ്ലിങ്ങള്‍)
ഐഫോണ്‍ (തമിഴത്തി പട്ടര്‍)
അല്‍ക്കാട്ടെല്‍ (ഹിന്ദു)
ഐമേറ്റ് (ഫിലിപെയ്നി കിസ്ന്യാനി*)
സാംസങ്ങ്, സീമന്‍സ് (യൂറോപ്യന്‍ കിസ്ന്യാനികള്‍)
സോണി എരിക്സണ്‍ (റഷ്യക്കാരി കിസ്ന്യാനി)

(* എന്റെ മരിച്ചുപോയ അയല്‍വാസി കുഞ്ഞാപ്പുക്കയോടു കടപ്പാട്. അദ്ദേഹം ആദ്യവും അവസാനവുമായി കണ്ട സിനിമയെപ്പറ്റി ചോദിച്ചപ്പോള്‍, ഒരു കിസ്ന്യാനി മുസ്ലീമിനെ സ്നേഹിച്ച കഥയാണെന്നാണു പറഞ്ഞത്.)

ഇവരോടുള്ള ലഹരി പതഞ്ഞു പൊങ്ങുമ്പോഴും ‘ഗെറ്റ് കണക്റ്റട്’ എന്ന ആംഗലേയാഹ്വാനം പ്രാവര്‍ത്തികമാക്കാന്‍ ഒരു മടി കാണുന്നുണ്ട്, പലരിലും. എവിടെയോ മുറിഞ്ഞു പോകണമെന്നുള്ള ഒരു പ്രബോധനം എങ്ങിനെയൊക്കെയോ പരസ്യപ്പെട്ടുപോയ പോലെ! പണച്ചിലവാലോചിച്ചണ്.
അതുകൊണ്ട് ‘ഗിവ് എ മിസ്’ എന്നതാണ് എല്ലാവരുടേയും നയം.

ആസ്വദിച്ചും ആസ്വദിപ്പിച്ചും വേണ്ട പോലെ ഉപയോഗിച്ചാല്‍ സാമ്പത്തിക ലാഭം ‘ഇവളെ’ക്കൊണ്ടുറപ്പ്!. പ്രതീക്ഷിക്കാതെങ്ങാനും വിരലൊന്നുമുട്ടിയാല്‍ നഷ്ടം തന്നെ. പാരമ്പര്യമായി പിശുക്കിന്റെ ജീനുള്ളവര്‍ക്കു പിന്നെ ഉറക്കം കിട്ടാന്‍ പ്രയാസമാണ്.

ഇത്തരക്കാര്‍ കടം ചോദിക്കാനും മിസ്സേ അടിയ്ക്കു എന്നു പരദൂഷണം.

സ്നേഹം, സാമീപ്യം, ഓര്‍മ്മ എന്നിവയൊക്കെ മിസ്സിലൂടെ പങ്കുവെയ്ക്കണമെന്നുള്ളവര്‍ രണ്ടറ്റത്തും ഒരു അഡ്ജസ്റ്റ്മെന്റിലെത്തുന്നു.
ഓരോരുത്തരുടെയും പേരില്‍ ഒരു റിങ്ങ് ടോണ്‍ ‘അക്കൌണ്ട്!
പേഴ്സണലൈസേഷന്‍ എന്നു സായിപ്പിന്റെ ഭാഷ.

എന്തൊക്കെ കുതൂഹലങ്ങളാണ് ഇതിനുപയോഗിക്കുന്നത്! തെറി, അട്ടഹാസം, ആക്രോശം, രോദനം, പൈതല്‍-ചിരി, കുട്ടിക്കരച്ചില്‍, ഉഛ്വാസ നിശ്വാസങ്ങള്‍, ശുദ്ധ സംഗീതം, കര്‍ണ്ണകഠോരാലാപനം, ഭക്തി ഗാനം, വായപ്പാട്ട്, കോല്‍ക്കളി, ഭഗവത് ഗീത, ബൈബിള്‍, ഖുര്‍ ആന് പരായണം….ഇങ്ങനെ പലതും!

എനിയ്ക്കും തോന്നി ഒരു സൂത്രം! ഓര്‍മ്മയിലൂടെ കിട്ടിയ ഒരാശയം.

പരീക്ഷയടുത്ത ദിവസങ്ങളില്‍, പഠിച്ചു തല ചൂടാകുമ്പോള്‍ ഒന്നു ഫ്രെഷ് ആവുക പതിവായിരുന്നു. അര്‍ദ്ധരാത്രി കൂട്ടംകൂടി ലേഡീസ് ഹോസ്റ്റലിന്റെ മുമ്പിലൂടെ ഒരു പാതിരാഭേരി! കാര്‍ഡ്ബോര്‍ഡിലോ തകരപാട്ടയിലോ മുട്ടും. ആരോ കമ്പോസ് ചെയ്ത മുദ്രാവാക്യം! ഒരാള്‍ വിളിച്ചു ചൊല്ലും, മറ്റുള്ളവര്‍ ആര്‍ത്തുവിളിച്ചേറ്റു ചൊല്ലും.

“…വെളുത്ത കോഴിയ്ക്കു വെളുത്ത മുട്ട
കറുത്ത കോഴിയ്ക്കും വെളുത്ത മുട്ട
ഇതെന്തു ന്യായം സര്‍ക്കാരേ….!”

ഇതൊരു റിങ്ങ് ടോണാക്കിയാലോ എന്നൊരു തോന്നല്‍. നാട്ടില്‍ പോകുമ്പോള്‍ ഉപയോഗിയ്ക്കാം. എന്തിനും ഏതിനും സമരവും ബന്തും നടത്തുന്ന നമ്മുടെ നാടിനു പറ്റിയ ആനുകാലിക റിങ്ങ് ടോണ്‍!

നാണവും മാനവും തീരെയില്ലാത്ത ആഭാസമാണത്രെ ഈ പ്രതിഭാസം. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഒരിയ്ക്കല്‍ ഇന്ത്യന്‍ അമ്പാസിഡര്‍ പ്രസംഗിയ്ക്കുമ്പോള്‍ ഗാലറിയില്‍ നിന്നും ഒരു ഫോണാക്രോശം! ആദ്ദേഹം പ്രസംഗം നിര്‍ത്തി ഗാലറിയിലേക്കു നോക്കി ദ്വേഷ്യപ്പെട്ടു.

മക്കളുടെ ഫോണില്‍ നിന്നുള്ള ഓരോ അപശബ്ദവും എന്നെയൊരു ചോദ്യകര്‍ത്താവാക്കും!
അതെന്താ മോനേ? …. എന്താ മോളേ അത്? എന്നൊക്കെ.

അതു ബബി ദീദി മിസ്സടിച്ചതാ പപ്പാ..
ബാബുച്ചീടെ മിസ്സാ പപ്പാ…
റുഫി മാമിയാ പപ്പാ..
ബിനു മാമി മിസ്സടിച്ചതാ…
ഇറ്റയുടെ മിസ്സാ പപ്പാ….

ഇങ്ങനെയുള്ള ഒരോ മറുപടിയ്ക്കും, പക്ഷെ, ഒരു അപ്രീസിയേഷനുണ്ട്. ഇവരെല്ലാം ദിവസേന നാട്ടില്‍ നിന്നാണ് മിസ്സടിയ്ക്കുന്നത്. കിട്ടിയ മാത്രയില്‍ മറുപടിയായി ഒന്നങ്ങോട്ടും കാച്ചും. ഒരു സാമീപ്യം എപ്പോഴും ഉള്ളതു പോലെ. ദൂരം പോലും ചാരെയാക്കുന്ന നിമിഷങ്ങള്‍!

‘മിസ്സ്’ സുന്ദരിയാകുന്ന നേരം!

പിന്നെ ആരെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ മിസ്സടിച്ചില്ലെങ്കില്‍ എന്തുകൊണ്ട് എന്നൊരാകാംക്ഷ!

മോന്റെ ഫോണ്‍ ഒരിയ്ക്കല്‍ മിസ്സിനെ വിടാന്‍ കൂട്ടാക്കിയില്ല. അവനൊരു മിസ്സടിച്ചത്രെ! അപ്പുറത്തു റിങ്ങ്ടോണ്‍ നല്ല ഖുര്‍ആന്‍ പാരായണം. ‘ബൈലോ’ പ്രകാരം രണ്ടുമൂന്നു തവണ റിങ്ങ് ചെയ്ത് കട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഒരു യന്ത്ര തകരാര്‍! ഫോണ്‍ എന്തു ചെയ്തിട്ടും കട്ടാവുന്നില്ല. സാമാന്യം ഉച്ചത്തില്‍ സൂക്തങ്ങളോതുന്നത് അനുസ്യൂതം തുടര്‍ന്നു!

അകാരണമായൊരു പരിഭ്രമം. ആവുന്നത്ര ശക്തിയാര്‍ജ്ജിച്ചു ചുവന്ന ബട്ടനമര്‍ത്തി. നിന്നില്ല. ദ്വേഷ്യത്താല്‍ ഫോണ്‍ ചുമരിലേക്കെറിഞ്ഞു. അതു ബൌണ്‍സ് ചെയ്ത് കയ്യില്‍ത്തന്നെ വന്നു ചേര്‍ന്നു, ശ്രവണസുന്ദരമായ പരായണവുമായി! ഇതെന്തു മായ! കരയാനൊക്കെ തോന്നിയത്രെ. പിന്നെ ഫോണ്‍ കട്ടില്‍ക്കാലില്‍ കുത്തിക്കുത്തി ഓഫാക്കാന്‍ ശ്രമിച്ചപ്പോള്‍ ശരീരം വല്ലാതെ കുലുങ്ങുന്നതായി തോന്നിയെന്ന്.

പെട്ടെന്നു കണ്ണു തുറന്നു. നേര്‍പെങ്ങള്‍ അവനെ കുലുക്കി വിളിയ്ക്കുകയായിരുന്നു. അടുത്ത പള്ളിയില്‍ നിന്നും സുബ്ഹി നിസ്കാരത്തിന്റെ ഖുര്ആന്‍ പാരായണം പ്രഭാതത്തിന്റെ ലഹരിയായി അപ്പോഴും ഒഴുകിവന്നിരുന്നു.

രാവിലെയുണര്‍ത്താന്‍ കയ്യെത്തും ദൂരത്തു വെച്ചിരുന്ന അവന്റെ പ്രിയപ്പെട്ട മൊബൈല്‍ ഫൊണിലെ അലാറം അപ്പോഴും അടിച്ചു തുടങ്ങിയിരുന്നില്ല.

Lath

Wednesday, January 16, 2008

ഏലസ്

2006ല്‍ ‘ഇന്റര്‍നാഷണല്‍ മലയാളി’ മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണിത്.



മലയാളം തെല്ലൊന്നു വളച്ചൊടിച്ചാണ് ഞാന്‍ പളനിച്ചാമിയോടു സംസാരിച്ചത്. തമിഴെനിയ്ക്കറിയില്ല.

പേരും ഊരും വിശേഷങ്ങളും ചോദിച്ചു ഞാന്‍ കേസ് ഷീറ്റ് തയ്യാറാക്കാന്‍ തുടങ്ങി. റിസപ്ഷനില്‍ നിന്നും വന്ന കാര്‍ഡില്‍ വിലാസമുണ്ടായിരുന്നെങ്കിലും പരിശോധിക്കുന്നതിനു മുമ്പ് ഒന്നു പരിചയപ്പെട്ടതാണ്.

ചാമി ഷര്‍ട്ടഴിച്ചു കിടന്നു. കറുപ്പില്‍ കലര്‍പ്പില്ലാത്ത നിറം!

അരയിലൊരു വെള്ളി ഏലസ്സ് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.

“ഇതെന്നാ ചാമീ....?”

“അതൂര്ന്ന് മുത്തയ്യ തന്നതാ....”
മുത്തയ്യയെ എനിയ്ക്കും അറിയാവുന്ന പോലെയായിരുന്നു അയാളുടെ അവതരണം.

“ആരാണീ മുത്തയ്യ? ചാമീ!” പരിശോധിക്കുന്നതിനിടയില്‍ ഞാന്‍ കുശലാന്വേഷണം തുടര്‍ന്നു.

“അവര്‍ ഊരിലെ പെരിയ മന്ദ്രവാദി സാര്‍; അവര്‍ പറഞ്ഞതു കണ്ടിപ്പാ നടക്കും സാര്‍.....”

തമിഴര്‍ക്കു ‘സാര്‍’ വിളി വേണ്ടുവോളം ഉണ്ടാകുമെന്നറിഞ്ഞുകൊണ്ടു ഞാന്‍ കേട്ടു. കഴിയുന്നതും തമിഴ് മലയാളമാക്കിയാണ് പളനി സംസാരം തുടര്‍ന്നത്.

“ഞാനിങ്ങോ‍ട്ടു വറും മുമ്പെ അവരെ കണ്ടു... ആയിരം റൂപക്ക് ഇന്ത ഏലസ്സ് വാങ്കി. അതു നിറയെ മന്ദ്രം സാര്‍! നിറയെ പണവും പെറുമയുമായി നാന്‍ ഊരില്‍ മടങ്കി വന്നിടും എന്നവര്‍ ചൊല്ലി, സാര്‍..!”

അസുഖത്തിനുള്ള മരുന്നു കുറിച്ചു കൊടുത്തുകൊണ്ടു ഞാന്‍ വീണ്ടും ചോദിച്ചു.

“ചാമീ! മുത്തയ്യ പറഞ്ഞതു ശരിയായോ...?”

“ഇല്ല സാര്‍.....,


നിരാശയോടെ അയാള്‍ പറഞ്ഞു തുടങ്ങി

......ഊര്‍ക്ക് ഇതുവരെ പോയിട്ടില്ല. വന്ന് നാലുകൊല്ലം കഴിഞ്ചു....
ഇപ്പോ വിസയില്ല....വന്നു എട്ടു മാസം വേലയില്ലായിരുന്നു.......പിന്നെ ഈ കമ്പനിയില്‍ വേല കെടച്ചു.......മൂന്നു മാസം നാലു മാസം കഴിഞ്ചു മുന്നൂറ് നാനൂറ് കിട്ടും......വിസയുടെ കടം ബാക്കിയിരിക്ക്....”

കൂടുതല്‍ കഥ കേള്‍ക്കുന്നതിനുമുമ്പെ ഞാന്‍ അടുത്ത രോഗിയെ വിളിച്ചു.

പളനിച്ചാമി പറയാനെന്തൊക്കെയോ ബാക്കിവെച്ച പോലെ തിരിഞ്ഞു നടന്നു. നിലത്തെ സിറാമിക് ടൈല്‍സിന്റെ കള്ളികള്‍ എണ്ണുന്നതു പോലെ സാവധാനത്തില്‍ അയാള്‍ നടന്നു നീങ്ങുമ്പോള്‍ ഞാന്‍ മടക്കി വിളിച്ചു.

‘സാരമില്ല ചാമി എല്ലാം ശരിയാകും......’ എന്നു വെറുതെ ഒരാശ്വാസ വാക്ക്
പറയാനാണു ഞാനുദ്ദേശിച്ചത്.

എന്റെ വിളികേട്ടു തിരിഞ്ഞു നിന്ന അയാളുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.

“സാറെ, ഇന്തമാതിരി കള്ളിയുള്ള തറയിരിക്കും വീട് എന്‍ പയ്യന്‍ റൊമ്പ കാമിച്ചിരുന്നു.....”

മനോനൊമ്പരം കൊണ്ടായിരിയ്ക്കാം അയാള്‍ പരിസരം മറന്നു വല്ലാതെ തേങ്ങിക്കൊണ്ട് സ്വന്തം ഭാഷ കൂടുതല്‍ ഉപയോഗിക്കുന്നതായി തോന്നി.


“അതിനെന്നാ ചാമി...? കൊഞ്ചം കൊഞ്ചം എല്ലാം ശരിപ്പെടും...”

അയാളുടെ സെന്റിമെന്റ്സ് ഉള്‍‍കൊണ്ടു ഞാനാശ്വസിപ്പിച്ചു.

“ഇല്ല സാര്‍...... അവന്‍ പോയ വര്‍ഷം വ്യാധി വന്നു മരിച്ചു....”

പിന്നെ ചാമി സംസാരിക്കാന്‍ നിന്നില്ല.


Lath

Monday, January 14, 2008

പെണ്‍ കുറുമ്പ്....!


ഇതിനൊക്കെ കുറുമ്പ് എന്നല്ലാതെ എന്ത്വാ പറയുക?


ജന്മനാ ശരീരത്തില്‍ നാലു ചക്രങ്ങളുണ്ടെന്നു വെച്ചു കരയില്‍ കയറി നെരങ്ങ്വാ..? അതിനിവള്‍ക്കു ഈ ജന്മം കഴിയോ?


മനുഷ്യനും ഇല്ലെ ഇത്തിരി വാല്, ഇതു പോലെ കുറച്ചു കയറ്റി വെച്ചത്? എന്നിട്ടവന്‍ കുരങ്ങനെ പോലെ കാട്ടിലാ കഴിയ്ണേ...മരത്തിലാ ചാട്ണേ...


കുറുമ്പു കാട്ടുമ്പോള്‍ ഇത്തിരി ഉശിരും പുളിയുമൊക്കെ ഉള്ളതു കാട്ടേണ്ടെ?


പെണ്ണുങ്ങളല്ലെങ്കിലും കുറുമ്പു കാട്ടുമ്പോള്‍ ഇടവും വലവും നോക്കൂല.


ഒടുവില്‍ പെട്ടു പോയാല്‍ ആണുങ്ങളേന്നെ വേണ്ടെ രക്ഷിക്കാന്‍..?


ഇനി നമ്മള്‍ ആണുങ്ങള്‍ തന്നെ വേണ്ടെ ഇവളേയും ഉന്തിത്തള്ളി

പറഞ്ഞയക്കാന്‍?


പോ, കുറുമ്പി.....
Lath

Sunday, January 13, 2008

കാല്‍സ്രായി നൊസ്റ്റാള്‍ജിയ


(ട്രൌസേഴ്സിനും പാന്റ്സിനും ഞങ്ങളുടെ നാട്ടില്‍ ഉപയോഗിച്ചു കേട്ടിരുന്ന പേരാണ് കാലസ്രായി എന്നത്. ഇപ്പോള്‍ ഉപയോഗത്തിലുണ്ടോ എന്നറിയീല്ല)


പ്രിഡിഗ്രിയ്ക്കു ചേര്‍ന്നപ്പോഴാണ് ഞാന്‍ ആദ്യമായി മുണ്ടുടുത്തത്. അതു വരെ ട്രൌസേഴ്സായിരുന്നു പ്രിയം. (രണ്ടു കാലിനും ഉറയുള്ളതുകൊണ്ട് ഈ പദം ബഹുവചനമാണത്രെ). രാവുണ്ണിക്കുട്ടി ഒരിയ്ക്കല്‍ മുട്ടിനു താഴെ വരെയുള്ള വലിയ ട്രൌസേഴ്സിട്ടു കോളേജില്‍ വന്നിരുന്നു. അവന്‍ കബഡി ടീമിലുണ്ടായിരുന്നതു കൊണ്ടായിരുന്നു അങ്ങനെ വന്നതെന്നു പിന്നെയറിഞ്ഞു.

ഡിഗ്രിയ്ക്കും മുണ്ടും ഷര്‍ട്ടുമായിരുന്നു എന്റെ വേഷം. ഞങ്ങളുടെ ക്ലാസ്സില്‍ സോഹനും അഹമ്മദു കുട്ടിയുമായിരുന്നു സ്ഥിരമായി പാന്റ്സിട്ടിരുന്നത്. എപ്പോഴൊക്കെയോ പാന്റിസിട്ട് അസ്വസ്തനായി യൂസഫ് വരുമ്പോള്‍ അവന്‍ സഫിയയുടെ മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ ഇരിയ്ക്കപ്പൊറുതി കാട്ടാറുണ്ട്.

വൈദ്യം പഠിയ്ക്കുമ്പോഴാണ് ഞാന്‍ പൂര്‍ണ്ണമായും പാന്റിലായത്.

ഇന്നാവട്ടെ വേഷവിധാനം അവിടുന്നൊക്കെ വിട്ടു! കഴുത്തില്‍ കെട്ടിയ കോണകം, ചിലപ്പോള്‍ കോട്ട്….!

സുജായിത്തരത്തിനു ഒരു കുറവും പാടില്ലെന്നതുതന്നെ കാരണം.

വര്‍ഗ്ഗീസ് മാസ്റ്ററിന്റെ മക്കളും എന്റെ മൂത്ത പെങ്ങളുടെ മകനും സ്കൂളിലേയ്ക്കു ബസ്സു കാത്തു നില്‍ക്കെ വടക്കെ അങ്ങാടിയില്‍ അയമുട്ടിക്ക രാവിലെത്തന്നെ കള്ളിന്റെ ലഹരിയിലായിരുന്നു. ക്ലിനിക്കിലേയ്ക്കു പോകുന്ന വഴിയ്ക്കു എന്നെ തട്ഞ്ഞു നിര്‍ത്തി മോട്ടോര്‍സൈക്കിളിന്റെ ഹന്‍ഡിലില്‍ പിടിച്ചു മാസ്റ്ററിന്റെ മകന്‍ എന്നോട് പരാതിപ്പെട്ടു.

ഞങ്ങളെ ചൂണ്ടിക്കാട്ടിയാണ് അയമുട്ടിക്ക ‘കഴുത്തില്‍ കോണകം കെട്ടികളെ എന്നു വിളിയ്ക്കുന്നത്‘…… നെക് ടൈ ഉപയോഗിച്ചതിനെക്കുറിച്ചായിരുന്നു പരാമര്‍ശം.

ആ പദപ്രയോഗമാണ് ഞാന്‍ ആദ്യം ഉപയോഗിച്ചത്.

അതില്‍ വല്ലാത്തൊരു നൊസ്റ്റാള്‍ജിയയുണ്ട്.

അയമുട്ടിക്കയോട് എനിയ്ക്കൊരു ആത്മ ബന്ധവുമുണ്ട്.

പന്റ്സിട്ടു പരിഷ്കരിച്ച കാലം.

വല്ലാതെ മുറുകിയതും, മുട്ടിനു താഴെ പടര്‍ന്നു പന്തലിച്ച ഹിപ്പി സ്റ്റൈലും, ബാഗി ടൈപ്പും എല്ലാം ഒന്നിനുപിറകെ ഒന്നായി വന്നുപോയി. വല്ലാതെ മുറുകിയത് അധികം നീണ്ടു നില്‍ക്കാഞ്ഞതു ഭാഗ്യം! കോളേജില്‍ നിന്നും വന്നാല്‍ അതു ഊരിയെടുക്കാന്‍ പെങ്ങളുടെ സഹായം വേണമായിരുന്നു. മലര്‍ന്നു കിടന്നു അവളെ കൂവി വിളിയ്ക്കും. അവളതിന്നറ്റം പിടിച്ചു വലിച്ചുവേണം ശരീരത്തില്‍നിന്നും അതൊന്നു വേര്‍പ്പെട്ടു കിട്ടാന്‍!

അതിലുമുണ്ടെനിയ്ക്കൊരു ഗൃഹാതുരത്വം?

കാലസ്രായി നൊസ്റ്റാള്‍ജിയ!

അതുപോലൊരു പാന്റ്സിട്ടു കോളേജില്‍ പോയ ദിവസം.

അതിവേഗത്തില്‍ പോയിരുന്ന ബസ് കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു ടെലെഫോണ്‍ കാലിലിടിച്ചത്രെ. ഞാനിരുന്നിരുന്ന ഭാഗമാണിടിച്ചത്. മുഖത്തുകൂടി എന്തോ ഒലിച്ചിറങ്ങുന്നതെ ഓര്‍മ്മയുള്ളു.

എപ്പോഴൊ ചെറുതായി ബോധം വന്നപ്പോള്‍ തിരൂര്‍ ഗവ. ആശുപത്രിയില്‍ ഞാന്‍ അയമുട്ടിക്കയുടെ മടിയില്‍ തലവെച്ചു കിടക്കുകയായിരുന്നു…

ആശുപത്രിയില്‍ എന്തിനോ വന്ന അദ്ദേഹം സ്വന്തക്കാരെത്തുന്നതു വരെ എന്റെ ശരീരം തഴുകി രക്ഷാകരത്തൃത്വം ഏറ്റെടുക്കുകയായിരുന്നു.

അപകടത്തെക്കുറിച്ചോര്‍ത്തും നൊസ്റ്റാള്‍ജിയ തന്നെ!

ഇപ്പോള്‍ ബര്‍മൂഡയാണ് പ്രശ്നം. വീട്ടില്‍ മുണ്ടുടുത്തു നടക്കുന്നതിനേക്കാള്‍ നല്ലത് ഈ സാധനം അണിയുന്നതാണ് എന്നു പലരും എന്നെ പറഞ്ഞു പ്രേരിപ്പിച്ചിട്ടുണ്ട്. അവരൊക്കെ ഔട്ടിങ്ങിനും അതണിഞ്ഞാണത്രെ പോകുന്നത്.

പ്രായ ഭേദമില്ലാതെ പുരുഷ വര്‍ഗ്ഗം ഒട്ടുമുക്കാലും അണിഞ്ഞു നടക്കുന്ന ഈ മുക്കാല്‍ ട്രൌസറിന് ഈ പേരിട്ടതാരാണാവോ?

It is the greatest modern mystery of our supposedly well understood world എന്ന നിരുക്തി അറ്റ്ലാന്റിക് സമുദ്രത്തിലെ ബര്‍മൂഡ, മിയാ‍മി, ഫ്ലോറിഡ, സാന്‍ ജാണ്, പ്യൊര്‍ട്ടോ റിക്കോ എന്നീ ഭാഗങ്ങളാല്‍ ചുറ്റ്പ്പെട്ട ബര്‍മൂഡ ട്രയാങ്കിളിനെപ്പറ്റിയാണ്.

മുട്ടിനു താഴെ വരെയുള്ള ഈ മുക്കാല്‍ ട്രൌസറിനു ഇങ്ങനെ ഒരു മിസ്റ്ററി കാണിക്കാന്‍ കഴിവുണ്ടോ? എന്തെങ്കിലും അപ്രത്യക്ഷമാക്കിയതു കൊണ്ട് മാത്രം ഈ നിര്‍വചനം ഇതിനു ചേരുമോ?

ഞാനേതായാലും ഇതുവരെ വാങ്ങിയിട്ടില്ല. ഇതിന്റെ ചെറിയ തരം ചെറുപ്പത്തിലേ ഉപയോഗിച്ചു പൂതി തീര്‍ന്നവനാണ് ഞാന്‍.

കാല്‍സ്രായി നൊസ്റ്റാള്‍ജിയ ബര്‍മൂഡ കാണുമ്പോള്‍ എന്നിലുദിച്ചു വരും.

തിരൂര്‍ കൈതവളപ്പ് ജി. എം. എല്‍. പി സ്കൂളില്‍ എന്റെ മൂത്ത പെങ്ങന്മാരുടെ കൂടെ പേരു ചേര്‍ക്കാതെ ഒന്നാം ക്ലാസ്സില്‍ ഞാനും പോയിരുന്നു. വള്ളി ട്രൌസേഴ്സും കുപ്പായവും സ്ലേറ്റും ചോക്കുപെന്‍സിലും മഷിത്തണ്ടും മതിയായിരുന്നു സ്കൂള്‍ കുട്ടി എന്ന ‘കെട’ കാട്ടാന്‍! കുഞ്ഞാങ്ങളയ്ക്കു കെട കൂടാന്‍ ചിലപ്പോള്‍ കുപ്പായം ‘ടക്കിന്‍‘ ചെയ്തു ട്രൌസേഴ്സിന്റെ വള്ളി പുറത്തുകൂടിയിട്ടാണു പെങ്ങന്മാര്‍ അണിയിച്ചൊരുക്കുക, ചില സിനിമകളില്‍ ശങ്കരാടി ചേട്ടന്‍ ധരിച്ചിരുന്നതു പോലെ.

‘ഫോമാക്കുക’ എന്ന അര്‍ത്ഥത്തില്‍ ഞങ്ങളുടെ നാട്ടില്‍ പ്രചാരത്തിലുള്ള പ്രയോഗമാണ് ‘കെട’ എന്നത്.

ക്ലാസ്സില്‍ എന്തൊ വികൃതി കാണിച്ചതിനു, നീലം മുക്കിയ വെള്ള മുണ്ടും കുപ്പാ‍യവുമണിഞ്ഞ കറുത്തു തടിച്ച മാഷ് ദ്വേഷ്യത്തോടെ എന്നെ അടുത്തേയ്ക്കു വിളിച്ചു. ട്രൌസേഴ്സിന്റെ അടിയിലൂടെ കയ്യിട്ടു ഒടിയില്‍ ഹലാക്കിന്റെ ഒരു പിച്ച് പിച്ചി! ‘നോസില്‍ പ്ലെയറുകൊണ്ടു പിടിച്ച പോലെ കുറേ നേരം കൈ അവിടെത്തന്നെ വെച്ചിരുന്നു.

പിന്നീടു ഞാന്‍ കൈതവളപ്പ് സ്കൂളില്‍ പോയിട്ടില്ല!

പിന്നെ രണ്ടാം ക്ലാസ്സില്‍ ബെട്ടത്തു പുതിയങ്ങാടി ജി.എം.യു. പി സ്കൂളില്‍ ചേര്‍ത്തു. ഒന്നാം ക്ലാസ്സ് കട്ടു കടത്തിയതാണെന്നു തൊന്നുന്നു!

ആദ്യത്തെ ക്ലാസ്സില്‍ത്തന്നെ, മുമ്പു മാഷ് പിച്ചിയതോര്‍ത്തിട്ടോ എന്തോ ഞാന്‍ കരഞ്ഞപ്പോള്‍ പിന്നീടെപ്പോഴും പ്രിയപ്പെട്ട ക്ലാസ് ടീച്ചര്‍ ‘ഇതാരപ്പാ പോക്കരാക്ക’ എന്നൊരു കമന്റ് പാസ്സാക്കി. ഞാനറിയാതെ ചിരിച്ചുപോയി….

ആ പേരെനിയ്ക്കു പരിചിതമായതിനാലായിരിയ്ക്കണം അങ്ങനെയൊരു ഭാവമാറ്റം പെട്ടെന്നുണ്ടായത്.

തറവാട്ടിലെ കൂട്ടുകുടുംബം വിട്ട് ഞങ്ങള്‍ തിരൂരിലെ പയ്യനങ്ങാടിയിലേയ്ക്കാണ് താമസം മാറിയത്. ചുറ്റു മതിലും പടിപ്പുരയുമുള്ള വീടിന്റെ മുറ്റത്തു ചുറ്റുഭാഗവും പിന്നീട് വെണ്ടയും, വഴുതിനങ്ങയും നട്ടു വളര്‍ത്തിയിരുന്നു. തൈ പിടിച്ചു താഴ്ത്തി ഇളയ വെണ്ടയ്ക്ക പകുതി കടിച്ചു വിടുന്നത് എന്റെ ഹോബിയായിരുന്നു! അതു കഴിഞ്ഞു പടിപ്പുരയില്‍ കാലും തൂക്കി റോഡിലേയ്ക്കു നോക്കിയിരിയ്ക്കും, അനിയന്‍ നഗ്നനായും ഞാന്‍ വള്ളിട്രൌസേഴ്സ് അണിഞ്ഞും.

റോഡ് പണി നടക്കുന്ന കാലമായതിനാല്‍ റോഡിന്നിരുവശവും ടാറിന്‍ വീപ്പകള്‍ കൂട്ടിയിട്ടിരുന്നു. അതില്‍ ചിലത് പൊട്ടി ടാര്‍ ഒഴുകിയൊലിച്ചിരുന്നു.

ചെറുതായി ഭ്രാന്തുള്ള പോക്കര്‍ റോഡിനു തെക്കും വടക്കും നടക്കുന്നുണ്ടായിരുന്നു. നാട്ടുകാര്‍ക്ക് അയാള്‍ പോക്കരാക്കയായിരുന്നു. കുട്ടികള്‍ക്കു അയാളെ പേടിയുമായിരുന്നു.

വടക്കോട്ടു പോയ അയാള്‍ തിരിച്ചു വരുമ്പോള്‍ മതില്‍ ചാരിച്ചാരി വന്നു ഞങ്ങളുടെ പടിപ്പുരയില്‍ കയറി! കയ്യിലുണ്ടായിരുന്ന ടാറിന്റെ ഒരു വലിയ ഉണ്ട അനിയന്റെ ‘ചുക്കുമണിയില്‍‘ വെച്ചു ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി!

അതിനു ശേഷം അവന്‍ നഗ്നനായി നടന്നിട്ടില്ല. വള്ളി ട്രൌസര്‍ അവനും പതിവാക്കി.

റോഡുപണിയെന്നു കേള്‍ക്കുമ്പോള്‍ എന്നിലൊരു പോക്കരാക്ക നൊസ്റ്റാള്‍ജിയ ഉടലെടുക്കാറുണ്ട്.

പിന്നെ ഞാന്‍ വിദ്യാര്‍ത്ഥിയായി വളര്‍ന്നുകൊണ്ടിരുന്ന കാലം.
വേലായുധന്റെ കൂടെ തിരൂര്‍ ചന്തയ്ക്കു പോകാന്‍ ഒരിയ്ക്കല്‍ വീട്ടില്‍ നിന്നും സമ്മതം കിട്ടി. അവന്‍ ഞങ്ങളുടെ സഹായിയായിരുന്നു.

ഞായറാഴ്ചയായിരുന്നു തിരൂരില്‍ ചന്ത. പുതിയങ്ങാടിയില്‍ നിന്നും തിരൂരിലേയ്ക്കു മൂന്നര കിലോമീറ്ററുണ്ട്. അവന്റെ കൂടെ നടന്നു പോകാനാണ് അനുമതി കിട്ടിയത്! തൃക്കണ്ടിയൂര്‍ അമ്പലത്തിന്റെ മുന്നിലൂടെ പോയാല്‍ മുക്കാല്‍ കിലോ മീറ്റര്‍ ലാഭിയ്ക്കാം.

മെയിന്‍ റോഡില്‍ കയറിയപ്പോള്‍ കാളവണ്ടി ചരക്കുമായി നിര നിരയായ് പോകുന്നതു കണ്ടു. ഏറ്റവും പിന്നിലെ വണ്ടിയുടെ പിന്‍ഭാഗത്തു പിടിച്ചു ഞാന്‍ നടക്കുമ്പോള്‍ വേലായുധന്‍ മറുഭാഗത്തു ബീഡിയും വലിച്ചു നടക്കുന്നുണ്ടായിരുന്നു.

പെട്ടന്നു കാളവണ്ടിയുടെ മുമ്പില്‍ നിന്നും കുടുകുടെ വെള്ളം ഒഴുകി റോഡില്‍ ജലരേഖയുണ്ടായിത്തുടങ്ങി. അതെന്താണെന്നു വേലായുധനോടു ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു. ‘കാള പാത്ത്വാ..’ എന്നു സംശയനിവാരണം.

വള്ളി ട്രൌസേഴ്സിന്റെ സൌകര്യം ഞാനൊരു നിമിഷംകൊണ്ടു തിരിച്ചറിഞ്ഞു. വണ്ണം കുറഞ്ഞ ഒരു ജലരേഖ ഞാനും തീര്‍ത്തു!

വേലായുധന്‍ ഇപ്പുറത്തേയ്ക്കു റോഡ് മുറിച്ചു കടക്കുമ്പോള്‍ വണ്ടിക്കാരന്‍ കാളയുടെ പുറത്തു ചാട്ടവാര്‍ വീശുകയായിരുന്നു, ഞാനൊരു കള്ളച്ചിരിയിലും.

ഞാന്‍ പിന്നെയും വലുതായി. പഠനം കഴിഞ്ഞു. കല്യാണം കഴിച്ചു. പ്രാക്ടീസ് ഷാര്‍ജയിലായി. ആദ്യം പറഞ്ഞ വേഷവിധാനത്തിലൊക്കെ എത്തിപ്പെട്ടു.


ഒരിയ്ക്കല്‍ നാട്ടില്‍ പോയപ്പോള്‍ എന്റെ ക്ലാസ് മേറ്റിന്റെ വീട് സന്ദര്‍ശിച്ചു. അവന്‍ സ്ഥലത്തില്ലായിരുന്നു. ഭാര്യ ജോലിസ്ഥലത്തും. അവന്റെ ഉമ്മയും ചെറിയ കുട്ടിയും വീട്ടിലുണ്ടായിരുന്നു. അവധിക്കാലത്തു അവന്റെ വീട്ടില്‍ ചെല്ലുമ്പോഴൊക്കെ ഉമ്മ എനിയ്ക്കു പശുവിനെ കറന്നു പാല്‍ ചൂടാക്കിത്തരുമായിരുന്നു.

അന്നും അവര്‍ക്ക് സല്‍ക്കരിയ്ക്കാന്‍ ധൃതിയായി. അവന്റെ മൂന്നു വയസ്സുള്ള കുട്ടി അവരുടെ ഒക്കത്തു അസ്വസ്ഥനായി രാവിലെ കയറിക്കൂടിയതണെന്നു പറഞ്ഞു. ഉമ്മ ജോലിയ്ക്കു പോകുന്നതിനുമുമ്പ് കുളിപ്പിച്ചു ഉടുപ്പുമാറി കുട്ടപ്പനാക്കിയതിനു ശേഷം കുട്ടി താഴെയിറങ്ങാന്‍ കൂട്ടാക്കാതെയിരിയ്ക്കയാണെന്നാണ് പരാതി.

പനിയുണ്ടൊയെന്നു ഞാന്‍ തൊട്ടു നോക്കി. രോഗ ലക്ഷണങ്ങളൊന്നും കണ്ടില്ല. മാഞ്ഞാളം കൊഞ്ചുകയാണെന്ന് അവരഭിപ്രായപ്പെട്ടു.

കിന്നാരം പറഞ്ഞു പറഞ്ഞു എന്റെ ഭാര്യ അവനെയെടുത്തു. സല്‍ക്കരിക്കാന്‍ സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തോടെ, ഞങ്ങളുടെ എതിര്‍പ്പുകളൊന്നും കൂട്ടാക്കാതെ ഉമ്മ അടുക്കളയിലേക്കോടി.

ചില തട്ടിപ്പ് വിദ്യകളൊക്കെ കാണിച്ചു ഞങ്ങള്‍ കുട്ടിയെ താഴെയിറക്കി.

എന്തൊരല്‍ഭുതം!

രണ്ടു കാലുകളുള്ള കുട്ടിയണിഞ്ഞ ട്രൌസേഴ്സിന്റെ ഒരു കാലുറ കാലി! ജോലിയ്ക്കു പോകുന്നതിനു മുമ്പു കുളിപ്പിച്ചു ധൃതിയില്‍ ടീച്ചര്‍ മോന്റെ രണ്ടു കാലും ഒരുറയിലാണ് കുത്തിത്തിരുകിയത്.

ഒരുറ മതിയായിരുന്നെങ്കില്‍ ഈ വസ്ത്രത്തിനു ട്രൌസര്‍ എന്നു ഏകവചനം മതിയായിരുന്നു.

അതൂരി രണ്ടു കാലും ഓരോ ഉറയിലിട്ടപ്പോള്‍ കുട്ടി ശരം വിട്ട പോലെ ഓടിപ്പോയി.

ചൂടുപാലും ബിസ്കറ്റും നാടന്‍ പഴവും കൊണ്ടു ഉമ്മ വന്നപ്പോള്‍ കുട്ടിയെ കാണാഞ്ഞു പരിഭ്രമിച്ചു. കാര്യം പറഞ്ഞപ്പോള്‍ അവര്‍ തള്ളവിരലും നടുവിരലും മോതിരവിരലും, പിന്നെ ചെറുവിരലും മടക്കി ചൂണ്ടുവിരല്‍ മാത്രം വലതു മൂക്കിനോടു ചേര്‍ത്തുവെച്ചു നിന്നു!

Lath







Friday, January 4, 2008

മൌനം വിദ്വാനു ഭൂഷണം...പൂച്ചയ്ക്കും!


പ്രതിഭാശാലിയായ ഡോക്ടര്‍ ജയറാമിനു നന്ദി പറഞ്ഞു കൊണ്ടാണ് ഞാനിപ്പോള്‍ ബ്ലോഗുന്നത്. അദ്ദേഹമാണ് എന്നെ ബ്ലോഗാന്‍ പഠിപ്പിച്ചത്. രാവിലെ ഞങ്ങള്‍ നടക്കാന്‍ പോകുമ്പോള്‍ കണ്ട ഒരു വഴക്കാണിതിന്നാധാരം.

ആരെങ്കിലും വെറുതെ വഴക്കിടുമൊ? എല്ലാ വഴക്കിന്റെ പിന്നിലും കാണും ഒരു ഹേതു. അന്യരുടെ ലഹള ശ്രദ്ധിക്കാതിരിയ്ക്കുന്നതാണ് നല്ലത്.

ഓര്‍മ്മയിലുള്ള ഓരോ ശണ്ഠയും ഞാന്‍ ചെറുതായിട്ടെങ്കിലും കാതോര്‍ത്തവയാണ്. പലതിലും ‘സില്ലി’ കാരണങ്ങളാണെന്നറിയുമ്പോള്‍ വെറുതെ ചിരിയ്ക്കാമല്ലോ എന്നതായിരുന്നു പ്രചോദനം.

അത്താവുക്ക ഇബ്രാഹിംകുട്ടിയുമായി വഴക്കടിച്ചത് ബീഡിക്കുറ്റി സംബന്ധിച്ചായിരുന്നു. താന്‍ വലിച്ച മുറിബീഡി കൈമാറിയില്ലെന്നായിരുന്നു അത്താവുക്കയ്ക്കു പരാതി. ഇബ്രാഹിംകുട്ടി അറിയാതെ രണ്ടുമൂന്ന് പഫ് ആഞ്ഞു വലിച്ചപ്പോള്‍ ബീഡി തീര്‍ന്നു പോയി. ഉണങ്ങിത്തുരുമ്പിച്ച ഇലകൊണ്ടുണ്ടാക്കുന്നതല്ലെ? ആഞ്ഞു വലിച്ചപ്പോള്‍ പവനന്‍ മുമ്പില്‍ നിന്നും ‘പുഷ്’ ചെയ്തു കാണും!അഗ്നി സഞ്ചാരം ഉണക്കയിലയിലൂടെ ഇബ്രാഹിംകുട്ടിയുടെ മീശ ലക്ഷ്യമാക്കി പടര്‍ന്നിരിയ്ക്കണം. പുക വലിച്ചുകയറ്റിയെങ്കിലും അപകടം മനസ്സിലാക്കി അയാള്‍ കുറ്റി വലിച്ചെറിഞ്ഞത് ബുദ്ധിയാണ്. ഉണക്കക്കമ്പു പോലെയുള്ള ശരീരത്തിലെ മീശയ്ക്കു തീ പിടിച്ചാല്‍ ബീഡിയേക്കാള്‍ പെട്ടെന്നു എല്ലാം തീരും!

കാര്യം എന്തായാലും അയാള്‍ പുകമറയ്ക്കപ്പുറമെത്തിയിരുന്നു. പുലഭ്യം വരുന്നതൊന്നും അറിയാതെ ഗഗന യാനം നടത്തുന്ന ഇബ്രാഹിംകുട്ടിയുടെ ചൂടുള്ള മറുപടിയെന്ന പോലെ തോന്നിയ്ക്കുന്ന സംസാരം സ്ഥിരമായി വായിക്കുന്ന പത്രത്തിലെ അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ചായിരുന്നു. ഉരുളയ്ക്കുപ്പേരിപോലെ മറുപടി വരാത്തതുകൊണ്ട് റോഡിന്നപ്പുത്തു നിന്നു അത്താവുക്ക വെളിച്ചപ്പാട് തുള്ളുകയായിരുന്നു.

ഹൈകോടതിയില്‍ കേസിന്റെ വിധിയറിയാന്‍ പറഞ്ഞയച്ച മകന്‍ അപ്പച്ചന്‍ പറഞ്ഞു പഠിപ്പിച്ച പോലെയല്ല ഫോണിലൂടെ വിവരമറിയിച്ചത്. ഒറ്റവാക്കിലുത്തരം പറയാതെ എസ്.റ്റി.ഡി യില്‍ നീണ്ട ഡയലോഗ് കാച്ചി പണം കളഞ്ഞ മകനോട് വര്‍ഗ്ഗീസേട്ടന്‍ വഴക്കു പറഞ്ഞത് കുന്നംകുളം നസ്രാണി ആക്സെന്റിലായിരുന്നു. മകന്റെ തറുതല പറച്ചില്‍ കൂടിയായപ്പോള്‍ ഉഗ്രന്‍ പ്രകടനം!

മുളകു കൊണ്ടാട്ടം കഴിച്ചു എരിവു വലിയ്ക്കുന്നതിനിടയിലെ സംസാരം പോലെയായിരുന്നു ഭാസ്കരന്‍ ‍പുലമ്പിയിരുന്നത്. അല്പം വിക്കുള്ളതാണു ആ സ്റ്റൈലിനു കാരണം. സ്വത്തു കച്ചവടത്തിലെ കമ്മീഷന്‍ കുറഞ്ഞതാണ് വിഷയം. വിനയന്‍ അത്ര വിനയാന്വിതനായിട്ടല്ല പ്രകടനം കാഴ്ച്ചവെച്ചത്.

ഇങ്ങനെ എത്രയെത്ര വഴക്കുകള്‍!

അന്നും ഡോ. ജയറാമിന്റെ കൂടെ അജ്മാന്‍ കടലോരത്തായിരുന്നു പ്രഭാത നടത്തം. സാധാരണ കുഞ്ഞോളങ്ങളുള്ള കടല്‍ക്കരയില്‍ അന്നു അല്പം ദ്വേഷ്യത്തോടെ തിരകളടിയ്ക്കുന്നുണ്ടായിരുന്നു. ഒരു ശണ്ഠ തന്റെ തീരത്തു അരങ്ങേറുന്നതിലുള്ള പ്രതിഷേധമാണെന്നു തോന്നി.

രണ്ടു പേര്‍ തമ്മിലുള്ള വഴക്ക് ഞങ്ങളും കണ്ടു നിന്നു കുറച്ചു നേരം.

‘രണ്ടു കയ്യും കൊട്ടുമ്പോഴേ ശബ്ദമുണ്ടാകൂ... അതുകൊണ്ട് നിന്റെ കൈ ഒതുങ്ങിയിരിക്കട്ടെ...’എന്ന ആപ്ത വചനമുള്‍ക്കൊണ്ടതുപോലെ ശുഭ്ര ശരീരി ഒരക്ഷരമുരിയാടാതെയിരുന്നു. ചോപ്പനാകട്ടെ, നിന്നു കുരയ്ക്കുക തന്നെ!

ഏകപക്ഷീയമായ ബഹളത്തിനു വഴക്കെന്നു പറയാമോ എന്നു ഞങ്ങള്‍ ശങ്കിച്ചു.

‘ദൃഷ്ട്യേ കലഹം’ എന്ന നിര്‍വചനം ശണ്ഠയ്ക്കുണ്ടോ എന്നെനിയ്ക്കറിയില്ല. മൌനിയുടെ ചക്ഷുരേന്ദ്രിയത്തില്‍ നിന്നും അനര്‍ഗ്ഗളമായി നിര്‍ഗ്ഗമിയ്ക്കുന്ന കോപാഗ്നിയാണോ മറ്റേയാളെ ചൊടിപ്പിയ്ക്കുന്നത് എന്ന സംശയത്തിനും ബലമുള്ളതായി തോന്നിയില്ല. കാരണം അത്ര ശാന്തമായാണു മൂപ്പരുടെ ഇരുപ്പ്.

കസേരയ്ക്കു വേണ്ടിയുള്ള വഴക്കായിരിക്കുമോ. നാട്ടിലെ സ്ഥിരം കലഹം അതിനുവേണ്ടിയുള്ളതാണെന്നതിനാല്‍ തോന്നിയതാണ്. പക്ഷെ ജനങ്ങള്‍ സാധാരണ കാറ്റുകൊള്ളാനിരിയ്ക്കുന്ന മേശയും കസേരയും ഒഴിച്ചിട്ട് അതിനു താഴെ ഇരുന്നും നിന്നുമാണ് കലഹം.

തൊട്ടടുത്തുള്ള നിശാക്ലബ്ബില്‍ പുലരുന്നതു വരെ നടന്നിരുന്ന നൃത്തത്തിനിടയ്ക്ക് ഇയാളുടെ പിടയെ വശത്താക്കിയതിലുള്ള അരിശമാവാന്‍ സാദ്ധ്യത കുറവല്ല.

അല്ലെങ്കില്‍ വണ്ടിച്ചെക്കു കൊടുത്തു വഞ്ചിച്ചതിനാലുമാകാം.

വിസ കരാറില്‍ പണം മുഴുവന്‍ കൊടുത്തു തീര്‍ക്കാത്തതിനാലാണെങ്കിലോ... അതൊന്നുമല്ലെങ്കില്‍ വിസ കിട്ടാന്‍ വേണ്ടി കാണിച്ച ശുഷ്കാന്തി ഇപ്പോള്‍ കാണിക്കാത്തതിനാലുമാകാം.....

ഇക്കാര്യത്തില്‍ മൃഗവും മനുഷ്യനും വ്യത്യാസമു‍ണ്ടെന്നു കരുതുന്നത് തെറ്റാണ്.

ദുബായ് കാഴ്ച ബംഗ്ലാവില്‍ കുരങ്ങന്റെ വിസയിലാണത്രെ ഒരു സിംഹച്ചായന്‍ പണം വാങ്ങി തന്റെ ആത്മ സുഹൃത്തായ മറ്റൊരു സിംഹത്തെ കൊണ്ടുവന്നത്. അതുകൊണ്ടു തന്നെ അതിന്റെ ഭക്ഷണം മുള്ളങ്കിയും കാരറ്റുമായതിനെച്ചൊല്ലി കാഴ്ച്ച ബംഗ്ലാവില്‍ ഭയങ്കര വഴക്ക് നടന്നതായി കേട്ടു കേള്‍വിയുണ്ട്.

പറഞ്ഞുവന്ന് ഞാനൊരു കാര്യം പറയാന്‍ മറന്നു.

ഞങ്ങള്‍ കണ്ടതും ഒരു മൃഗ വഴക്കായിരുന്നു!

ഒരു വെളുത്തു സൌമ്യനായ പൂച്ചയും ഫിലിപ്പെയ്നിയെപ്പോലെ കുറിയനായ ഒരു ചുവപ്പന്‍ നായക്കുട്ടിയും മുഖാമുഖം കാട്ടിക്കൂട്ടിയ ‘സീന്‍’ ആണു ഞങ്ങള്‍ കണ്ടു നിന്നത്.

നായ എത്ര ദ്വേഷ്യത്തോടെ കുരച്ചിട്ടും പൂച്ച ‘മിയാവു’ എന്നൊരക്ഷരം മിണ്ടിയില്ല!

മൌനം പൂച്ചയ്ക്കും ഭൂഷണമായിരിയ്ക്കും.

Lath

Tuesday, January 1, 2008

പുതുവത്സരാശംസകള്‍....

പ്രിയ സ്നേഹിതരേ!

നഷ്ടമായിരുന്നില്ല
നമുക്കൊരിയ്ക്കലും
കഴിഞ്ഞതൊന്നുമേറെ
നഷ്ടമായ് തോന്നിയെങ്കിലും...

നിമ്നോന്നിതമല്ലെങ്കിലീപ്രയാണം
കൊണ്ടെന്തു ചന്തം....

ഈ പുതു‍പുലരി
മുതല്‍ക്കിനി നമുക്കെന്നും
പൊന്‍പുലരി
പൊന്നേ!

..........പുതുവത്സരാശംസകള്‍

Lath